ക്രിമിനൽക്കേസുകൾ നിരപരാധികളെ വേട്ടയാടാനുള്ള ആയുധമാക്കരുതെന്ന് സുപ്രീംകോടതി. കുറ്റവാളികളെ ശിക്ഷിക്കുകയും നിരപരാധികളെ സംരക്ഷിക്കുകയുമാണ് നിയമത്തിന്റെ ആത്യന്തികലക്ഷ്യം. നിരപരാധികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കരുത്–- ജസ്റ്റിസുമാരായ കൃഷ്‌ണമുരാരി, എസ് രവീന്ദ്രഭട്ട് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
അംഗീകാരമില്ലാത്ത മരുന്നുകൾ വിറ്റെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കമ്പനി ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി എടുത്ത കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണം. ‘വിശദ അന്വേഷണം നടത്തിയശേഷമേ ക്രിമിനൽക്കേസ് എടുക്കാൻ പാടുള്ളൂവെന്ന് കോടതി പറയുന്നില്ല. എന്നാൽ, വിശ്വാസയോഗ്യമായ എന്തെങ്കിലും തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടാകണം. അല്ലാതെയുള്ള നടപടിക്രമങ്ങൾ കുറ്റാരോപിതർക്ക് മാനഹാനിയും സമ്മർദവും സൃഷ്ടിക്കും. ഒരാൾക്കെതിരെ പരാതി ഫയൽ ചെയ്യുന്നതും കേസെടുക്കുന്നതും നിയമവും നീതിയും ഉറപ്പാക്കാൻവേണ്ടിയാകണം’–- കോടതി നിർദേശിച്ചു.