മാറുന്ന കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്ന് തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗര വസന്തം പുഷ്‌പോത്സവവും റിഗാറ്റ നാട്യ സംഗീത കേന്ദ്രയുടെ വാർഷികവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകൽ സമയങ്ങളിലെ അധ്വാനത്തിനു ശേഷം രാത്രികളിൽ മാനസികോല്ലാസത്തിനായി കലാപരിപാടികൾ സംഘടിപ്പിക്കുക എന്നത് കേരളത്തിന്റെ പൈതൃകത്തിന്റെ ഭാഗമായിരുന്നു. ഇത്തരം രീതികളെ തിരിച്ചുകൊണ്ടുവരാനാണ് ടൂറിസം രംഗത്ത് നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ സമാധാനാന്തരീക്ഷം ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാണ്. ടൈം മാഗസിനും ഇന്ത്യ ടുഡെയും പോലുള്ള ദേശീയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾ ലോകത്തിലെ കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തത് ഉത്തരവാദിത്വ ടൂറിസത്തിനു ലഭിച്ച അംഗീകരമാണെന്നും അദ്ദേഹം പറഞ്ഞു. മേയർ ആര്യ രാജേന്ദ്രന് റോസാച്ചെടി നൽകി നഗരവസന്തവും റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടർ ഗിരിജ ചന്ദ്രന് ചിലങ്ക നൽകി വാർഷിക പരിപാടികളും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു.
മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നഗരവസന്തത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ വൈദ്യത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണും മന്ത്രി നിർവഹിച്ചു. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, വി കെ പ്രശാന്ത് എംഎൽഎ, ടൂറിസം വകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി.