സംസ്ഥാനത്തെ ഗവ. ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കും. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനായി സൗകര്യമൊരുക്കുമെന്ന് സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു പറഞ്ഞു.
ഇതിനായി രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോർജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ഭാരവാഹികൾ, ആരോഗ്യ വിദ്യാഭ്യാസ മേധാവികൾ, സാമൂഹ്യനീതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനത്തിലും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയുള്ള 632 വൃദ്ധസദനത്തിലുമായി 29,767 പേരെ താമസിപ്പിക്കാനാകും. 17,801 പേരാണ് നിലവിലുള്ളത്. സർക്കാർ വൃദ്ധസദനങ്ങളിൽ സൗകര്യമുണ്ടെങ്കിൽ അവിടേക്കോ അല്ലെങ്കിൽ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഇടങ്ങളിലേക്കോ ഇവിടൊന്നും സൗകര്യമില്ലെങ്കിൽ മറ്റു വൃദ്ധസദനങ്ങളിലേക്കോ ആകും മാറ്റുക.ചികിത്സാ രേഖകൾ കൈമാറണം
ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം താമസക്കാരെ ഏറ്റെടുക്കുമ്പോൾ ചികിത്സാ സംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങൾക്ക് നൽകണം. രേഖകളുടെ അസൽ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. പകർപ്പുകൾ സാമൂഹ്യനീതി ഡയറക്ടർക്കും ആവശ്യമായ വിവരങ്ങൾ ഓർഫനേജ് കൺട്രോൾ ബോർഡിനും നൽകണം. താമസക്കാർക്ക് ആവശ്യമായ ചികിത്സാസൗകര്യവും മരുന്നുകളും ആരോഗ്യ അധികൃതർ ഉറപ്പാക്കും.