പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി; ഗതാഗത മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. അത് നേരത്തെ സര്‍ക്കാര്‍ കണക്കുകൂട്ടിയത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ധനകാര്യ മന്ത്രി കൂടിയായതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായി നടന്നെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രദര്‍ശിനി ബസ് ഇടുന്നതിന് ബസ്സുകളുടെ കുറവുണ്ട്. എംഎല്‍എമാരുടെ ഫണ്ടില്‍നിന്ന് ഓരോ ബസ് വാങ്ങിത്തരണം എന്നുള്ള നിയമം വരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സ്പ്രസ്സും ഫാസ്റ്റ് പാസഞ്ചറും അടക്കം പ്രിയദര്‍ശിനി ആക്കണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ ഇപ്പോള്‍ നമുക്ക് അതിനൊരു നിവൃത്തി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്ന് ലക്ഷം കോടി രൂപയാണ് വാഹന മേഖലയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അവരെ ഒക്കെയും തങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സി പി ജോണിന്റെ പ്രതികരണം. വിവിധ മേഖലകളില്‍ ഉള്‍പ്പെട്ടവരെ ഉത്സാഹിപ്പിക്കാന്‍ ശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്ഷ്വറി ബസ്സുകള്‍ ഉടന്‍ നിരത്തിലിറങ്ങുമെന്ന് പറഞ്ഞ അദ്ദേഹം അത്തരം ധരാളം ബസ്സുകള്‍ വാങ്ങുന്നത് തങ്ങളുടെ പോളിസി അല്ലെന്നും വ്യക്തമാക്കി. നിലവില്‍ ഇപ്പോള്‍ ഉള്ള ബസ്സുകള്‍ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പുതിയ റോഡ് സുരക്ഷായജ്ഞം ആരംഭിക്കുന്നുവെന്നും ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വാഹന മോഡിഫിക്കേഷന് വിഷയത്തില്‍ പ്രതികരിച്ച അദ്ദേഹം കാര്യങ്ങള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ആണെന്ന് പറഞ്ഞു. നല്കുന്ന അനുവാദങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ബസ്സുകളില്‍ വോക്കല്‍ എന്ന പേരില്‍ സ്പീക്കറുകള്‍ പുറത്തുവച്ച് പ്രവര്‍ത്തിക്കുന്നു. ഇതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോക്കല്‍ വച്ച വാഹനങ്ങള്‍ ഉടന്‍ അഴിച്ചുമാറ്റിക്കോളൂ എന്നും അല്ലാത്തപക്ഷം അവ കണ്ടുകെട്ടുമെന്നും സി പി ജോണ്‍ മുന്നറിയിപ്പ് നല്കി.




