പ്രതിഷേധങ്ങളെ വകവയ്‌ക്കാതെ പൗരത്വഭേദഗതിനിയമം നടപ്പാക്കാനുള്ള അണിയറനീക്കം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള പാഴ്‌സി, ക്രിസ്‌ത്യൻ, ബുദ്ധ, ജൈന മതക്കാർക്കുകൂടി കാലാവധി കഴിഞ്ഞ പാസ്‌പോർട്ട്, വിസ രേഖ എന്നിവ പൗരത്വ അപേക്ഷയ്‌ക്കൊപ്പം രേഖയായി പരിഗണിക്കാനാണ് തീരുമാനം.
സിറ്റിസൺഷിപ് പോർട്ടലിൽ ഇതിന് മാറ്റവും വരുത്തി. നിലവിൽ, ഹിന്ദു, സിഖ് അപേക്ഷകർക്കായിരുന്നു ഇത്. 2009 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ചവരുടെ അപേക്ഷയാണ് സ്വീകരിക്കുന്നത്.
ഇസ്ലാം ഇതര മതവിഭാഗക്കാർക്ക് പൗരത്വം അനുവദിക്കാനുള്ള പൗരത്വഭേദഗതി നിയമം ചോദ്യംചെയ്‌തുള്ള നിരവധി ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചട്ടം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ സാങ്കേതിക അർഥത്തിൽ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ അവസരത്തിലാണ് പുതിയ നീക്കങ്ങൾ.