പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്‌ത് ശാരീരികമോ, ഭൗതികവുമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതിയുടെ പരാമർശം.
വഡോദരയിൽ ജോലി ചെയ്‌തിരുന്ന സിഐഎസ്‌എഫ് കോൺസ്‌റ്റബിൾ സന്തോഷ് കുമാർ പാണ്ഡേ അതുവഴിപോയ സുഹത്തുക്കളെ തടഞ്ഞുനിർത്തുകയും മോശമായി പെരുമാറുകയും ചെയ്‌തിരുന്നു. ഇവരെ വിട്ടയക്കാൻ പ്രതിഫലമായി വാച്ചും ചോദിച്ചുവാങ്ങി. പരാതിയെത്തുടർന്ന് സിഐഎസ്‌എഫ് പ്രശ്‌നപരിഹാര സമിതി രൂപീകരിച്ചു. പിന്നീട് ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഈ നടപടി ചോദ്യംചെയ്‌ത സന്തോഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.