ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ ഗുണനിലവാര ഏജൻസിയായ എൻഎബിഎൽ-ന്റെ അംഗീകാരം ലഭിച്ച 82 കുടിവെള്ള ഗുണനിലവാര പരിശോധനാലാബ് ഒരുക്കി ജല അതോറിറ്റി. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഈ ലാബുകളിലൂടെ തങ്ങളുപയോഗിക്കുന്ന കുടിവെള്ളം പരിശോധിക്കാൻ സൗകര്യമുണ്ടാകും. ജലഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് 85 ലാബാണുണ്ടായിരുന്നത്. ഇതിൽ 82 ലാബും എൻഎബിഎൽ അംഗീകാരം നേടിയതോടെ സംസ്ഥാനം ജലഗുണനിലവാര പരിശോധനാ രംഗത്ത് മുൻനിരയിലെത്തി.
82 ലാബിന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം 21-ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലം ജലഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിങിന് ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡിങ് ആപ്, മീറ്റർ റീഡർമാർക്കുള്ള മീറ്റർ റീഡർ ആപ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
പരിശോധനാഫലം ഓൺലൈനിൽ
ഉപഭോക്താക്കൾക്ക് ജലഗുണനിലവാര പരിശോധനയ്ക്കുള്ള നടപടി ഓൺലൈൻ വഴി നിർവഹിക്കാം. qpay.kwa.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പണമടച്ച് കുടിവെള്ള സാമ്പിൾ അതതു ലാബുകളിൽ എത്തിച്ചാൽ പരിശോധിച്ച് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഹോട്ടലുകൾക്കും മറ്റും നിശ്ചിത ഫീസോടെ ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കാം. ഗ്രാമീണ പ്രദേശങ്ങളിലെ സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയും ലാബുകളിൽ നടത്തും.
കുടിവെള്ള പരിശോധന ഇങ്ങനെ
കുടിവെള്ളത്തിന്റെ രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച രണ്ടു ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടത്. ബാക്ടീരിയാ പരിശോധയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലി ലിറ്റർ വെള്ളം എത്തിക്കണം. വിവിധ ജില്ലകളിലെ ലാബുകളുടെ വിവരങ്ങൾ www.kwa.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ടോൾഫ്രീ നമ്പർ : 1916-.