കേരളത്തിന് ഇൗ വർഷം കടമെടുക്കാവുന്ന തുകയിൽ 4,060 കോടി രൂപ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. വൈദ്യുതി വിതരണ രംഗത്തു കാഴ്ചവച്ച മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്തു കഴിഞ്ഞ ഒക്ടോബറിൽത്തന്നെ തുക നൽകാൻ കേന്ദ്രം തീരുമാനിച്ചതാണ്. എന്നാൽ, ഇൗ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രമന്ത്രി നിർമല സീതാരാമന് കത്തു നൽകിയിരുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.45% തുകയാണ് വൈദ്യുതി രംഗത്തെ മെച്ചപ്പെട്ട പ്രകടനത്തിന് കേന്ദ്രം അനുവദിക്കുന്നത്. കേരളം ഇൗ നേട്ടം കൈവരിച്ചതായി കേന്ദ്ര ഉൗർജ മന്ത്രാലയം അറിയിച്ചതിനെതുടർന്ന് ധനമന്ത്രാലയം അധിക തുക കടമെടുക്കാൻ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.
2000 കോടി രൂപ മാത്രമാണ് ഇൗ വർഷം കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ഇൗ തുക കൊണ്ട് ഇനിയുള്ള 4 മാസം എങ്ങനെ പിടിച്ചുനിൽക്കുമെന്ന് ആശങ്കപ്പെട്ടിരിക്കെ, 4000 കോടി അനുവദിച്ചത് ആശ്വാസമായി.
അതേസമയം, കടമെടുപ്പ് പരിധിയിൽനിന്ന് 12,500 കോടി വെട്ടിക്കുറച്ച ശേഷം 4,000 കോടി അനുവദിച്ചത് പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.