പുതിയ റബർ ആക്ട് പാർലമെന്റിൽ പാസാക്കാതെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമമാക്കാനുള്ള നീക്കം സജീവം. നീതി ആയോഗിന്റെ നിർദേശത്തെത്തുടർന്നാണ് റബർ ആക്ടിനു പകരം പുതിയ ഉത്തരവ് നടപ്പാക്കാനൊരുങ്ങുന്നത്.
ഉദ്യോഗസ്ഥഭരണത്തിലേക്കു ബോർഡിനെ എത്തിക്കുന്നതിനാണ് റബർ ആക്ടിനു പകരം എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത്. ഇതുവഴി റബർ ബോർഡിന്റെ വിവിധ വിഭാഗങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കവും സജീവമാണ്.
നിലവിൽ 1947ൽ രൂപംകൊണ്ട റബർ ആക്ടിനു കീഴിലാണു റബർ ബോർഡും അനുബന്ധസംവിധാനങ്ങളും പ്രവർത്തിക്കുന്നത്. റബറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാർലമെന്റ് അധികാരത്തിൽനിന്ന് എക്സിക്യൂട്ടീവ് തലത്തിലേക്കു ഭരണമാറ്റം നടത്തുന്നതിനാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി റബറുമായി ഭാരവാഹിത്വം വഹിക്കുന്നവരുടെ അഭിപ്രായം കേന്ദ്രസർക്കാർ തേടി. ഇന്നലെ റബർ ബോർഡ് ആസ്ഥാനത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ വിളിച്ചു ചേർത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണു പുതിയ നിർദേശം അവതരിപ്പിച്ചത്.
പങ്കെടുത്ത വിവിധ സംഘടനാ ഭാരവാഹികൾ പുതിയ നിർദേശത്തെ ഒറ്റക്കെട്ടായി എതിർത്തു. എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുക വഴി റിസർച്ച്, സ്റ്റാറ്റിസ്റ്റിക്സ്, കൃഷി വ്യാപനം തുടങ്ങിയ വിഭാഗങ്ങൾ സ്വകാര്യ വത്കരിക്കാനുള്ള നിർദേശവും ഉയർന്നു. വിവിധ റബർ സംഘടനകളായ സന്തോഷ് കുമാർ (ഹാരിസണ്സ് മലയാളം), സുജിത് നായർ, സജീവ് നായർ (ഉപാസി), രാജീവ് ബുദ്ധിരാജ (ആത്മ), സതീഷ് ഏബ്രഹാം (ലാട്ടെക്സ് അസോസിയേഷൻ), ബാബു ജോസഫ്, കെ.എസ്. മാത്യു, ഗോപാലകൃഷ്ണൻ (റബർ ഉത്പാദക സംഘം), ജോർജ് വാലി, രാജൻ (ട്രേഡേഴ്സ് അസോസിയേഷൻ), ഹരി നായർ (സിയറ്റ്), ഡോ. ജെയിംസ് ജേക്കബ് (പിസികെ) തുടങ്ങിയ സംഘടനാ ഭാരവാഹികളാണു യോഗത്തിൽ പങ്കെടുത്തത്. കർഷക സംഘടനാ പ്രതിനിധികളെ ക്ഷണിച്ചില്ലെന്നാരോപിച്ച് വിവിധ കർഷക സംഘടനകൾ ഇന്നലെ രാവിലെ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണു കർഷക സംഘടനാ പ്രതിനിധികളെ യോഗത്തിനു ക്ഷണിച്ചത്.
റബർ ആക്ട്
1947 ഏപ്രിൽ 18നാണ് റബർ ആക്ട് നിലവിൽ വന്നത്. 1954, 1960, 1982, 1994 വർഷങ്ങളിൽ ഭേദഗതികൾ വരുത്തി. റബർ ആക്ട് റദ്ദാക്കുകയും റബർ (പ്രമോഷൻ ആൻഡ് ഡെവലപ്മെന്റ്) ബിൽ എന്ന പേരിൽ പുതിയത് രൂപം നൽകാൻ തീരുമാനിക്കുകയും കരട് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.