ഇന്ത്യയെ ഉണർത്തിയ, പുതുചരിത്രമായ ഭാരത് ജോഡോ യാത്ര ഇന്നു നൂറാം ദിവസത്തിൽ. ഇന്ത്യയെ ഉണർത്താനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തുടങ്ങിയ കാൽനട യാത്രയുടെ നൂറാം ദിവസം ആഘോഷിക്കാൻ ഇന്നു വൈകുന്നേരം ജയ്പുരിൽ സുനീതി ചൗഹാന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനിലുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് ദൗസയിൽ രാഹുലിന്റെ വാർത്താസമ്മേളനവും ഉണ്ട്.
മൂന്നു മാസവും 2,800 കിലോമീറ്ററും താണ്ടിയ ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അനുഭവവും ചരിത്രവും രചിച്ചു. രാഹുൽ ഗാന്ധിയുടെ കാൽനട യാത്ര ഫെബ്രുവരിയിൽ ജമ്മു കാഷ്മീരിൽ അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 800 കിലോമീറ്റർ മാത്രം.
ഭരണഘടനാ തത്വങ്ങളുടെയും ജനാഭിലാഷങ്ങളുടെയും ചലിക്കുന്ന ഉത്സവമായി യാത്ര മാറിയെന്നു സംഘാടകരിലെ പ്രമുഖരായ ദിഗ്വിജയ് സിംഗും കെ.സി. വേണുഗോപാലും ജയ്റാം രമേശും പറഞ്ഞു. അതിലേറെ വലിയൊരു ബഹുജന മുന്നേറ്റമായി യാത്ര മാറിയെന്ന് രാഹുലിന്റെ സഹയാത്രികരായ അനിൽ ബോസ്, ചാണ്ടി ഉമ്മൻ, ഷീബ രാമചന്ദ്രൻ എന്നിവർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ എതിരാളികൾക്കു പോലും വിമർശിക്കാനോ കുറ്റപ്പെടുത്താനോ കഴിയാതെപോയ നടത്തത്തിൽ, രാഹുൽ ഗാന്ധിയുടെ നരച്ച താടിയും ബർബെറി ടീ ഷർട്ടും മറ്റുമായിരുന്നു ചർച്ച. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനു വോട്ടുകൾ നേടി ഭരണം പിടിക്കാൻ രാഹുലിന്റെ യാത്രയ്ക്കു കഴിയുമോയെന്നതു ചോദ്യമായി ശേഷിക്കും.
എന്നാൽ, ഇതുപോലെ അഞ്ചു മാസവും 3,500 കിലോമീറ്ററും രാജ്യത്താകെ കാൽനടയായി നടക്കാനും ജനങ്ങളുമായി സംവദിക്കാനും മറ്റൊരു നേതാവിനു സമീപഭാവിയിൽ കഴിഞ്ഞേക്കില്ലെന്നതിൽ ആർക്കും തർക്കമില്ല. ഇതുവരെ യാത്ര എട്ടു സംസ്ഥാനങ്ങളിലെ 41 ജില്ലകൾ പിന്നിട്ടു.