മിശ്ര വിവാഹം കഴിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. വ്യത്യസ്ത മത-ജാതി വിഭാഗത്തില്‍ നിന്ന് വിവാഹം കഴിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പ്രത്യേക ജില്ലാതല സമിതിക്ക് രൂപം നല്കി. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന പെൺകുട്ടികളുടെ വിവരം ശേഖരിക്കാനും തീരുമാനമായി. ഡൽഹിയിൽ ശ്രദ്ധ വാൽക്കറിനുണ്ടായ ദുരനുഭവം മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത് എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് സമിതി അധ്യക്ഷനും മന്ത്രിയുമായ മംഗൾ പ്രഭാത് ലോധ പറഞ്ഞു.
ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ഒരോ ജില്ലയിലെയും വിവാഹിതരും വീട്ടിൽനിന്നു മാറിനിൽക്കുന്നവരുമായ പെൺകുട്ടികളുടെ വിവരങ്ങൾ ശേഖരിക്കും. അവശ്യമെങ്കിൽ ഇവർക്ക് കൗൺസലിംഗ് നൽകി മാതാപിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും ലോധ പറഞ്ഞു.
മന്ത്രിസഭാ തീരുമാനം ഭരണകക്ഷിയായ ബാലാസാഹെബ് ശിവസേന സ്വാഗതം ചെയ്തു. സർക്കാർ ശരിയായ ദിശയിലാണെന്നു പാർട്ടി വക്താവ് കൃഷ്ണ ഹെഗ്ഡെ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പിന്തിരിപ്പൻ നയങ്ങളാണ് സംസ്ഥാനത്തു നടപ്പാക്കുന്നതെന്നും സ്വകാര്യതയിലുള്ള കൈകടത്തലാണിതെന്നും എൻസിപി ആരോപിച്ചു.