ഒരു കേസിന്റെ അന്വേഷണം ഏതുരീതിയിൽ നടത്തണമെന്നു നിർദേശിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. കോൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരേ നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണു നിരീക്ഷണം.
പൊതുപണം വഴിമാറ്റി ചെലവഴിച്ച കേസിൽ കഴിഞ്ഞ ഒക്ടോബർ 31നുള്ളിൽ അന്വേഷണം നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതിനുപുറമേ അന്വേഷണ നടപടികൾക്കു മറ്റു ചില ഉപാധികളും നിബന്ധനകളും ഏർപ്പെടുത്തുകയും ചെയ്തു. ഈ കാലയളവിൽ അന്വേഷണം പൂർത്തിയായില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നും വ്യക്തമാക്കി.
എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതി നടപടിയെ വിമർശിച്ച സുപ്രീംകോടതി, ഇത്തരത്തിൽ അന്വേഷണ ഏജൻസികളോടു നിർദേശിക്കാനാകില്ലെന്നു വ്യക്തമാക്കി. ഒരു പ്രത്യേക തീയതിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നോ അതല്ലാത്ത പക്ഷം പ്രതിക്ക് ജാമ്യം ലഭിക്കുമെന്നോ പറയാനാകില്ല. ജാമ്യം ലഭിക്കാൻ അർഹതയുണ്ടോ ഇല്ലയോ എന്ന കാര്യമാണ് ഹൈക്കോടതി തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കോൽക്കത്ത ഹൈക്കോടതി അന്വേഷണത്തിന് ഏർപ്പെടുത്തിയ നിബന്ധനകളെല്ലാം റദ്ദാക്കിയ സുപ്രീംകോടതി പ്രതിയോട് പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയിൽത്തന്നെ നൽകാനും നിർദേശിച്ചു.