അവ്യക്തതകളുടെയും ആശയക്കുഴപ്പങ്ങളുടെയും അടയാളങ്ങളേറെയുള്ള ബഫർ സോൺ മാപ്പുകളിൽ സംരക്ഷിത വനങ്ങളായ മംഗളവനത്തിനും തട്ടേക്കാടിനും രണ്ടു രീതി. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ബഫർ സോൺ മേഖലകളെക്കുറിച്ച് വ്യക്തത കിട്ടാത്ത മാപ്പിൽ എറണാകുളം ജില്ലയിൽത്തന്നെയുള്ള മംഗളവനത്തിന്റെ പരിസരങ്ങൾ കൃത്യതയോടെ അടയാളപ്പെടുത്തിയിട്ടുണ്ട്.
25.16 ചതുരശ്ര കിലോമീറ്ററാണു തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ആകെ വിസ്തീര്‍ണം. ഇതിനോടനുബന്ധിച്ചു പ്രഖ്യാപിക്കപ്പെട്ട ബഫര്‍ സോണ്‍ 28.444 ചതുരശ്ര കിലോമീറ്ററാണ്. സംരക്ഷിതവനമേഖലകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള ഭൂപ്രദേശങ്ങൾ അടയാളപ്പെടുത്താൻ വനംവകുപ്പ് തയാറാക്കി പുറത്തുവിട്ട തട്ടേക്കാടിന്റെ മാപ്പിൽ കീരംപാറ പഞ്ചായത്തിലെ 131 സര്‍വേ നമ്പറുകളിലും കുട്ടമ്പുഴ പഞ്ചായത്തിലെ 62 സര്‍വേ നമ്പറുകളിലും ബഫർ സോൺ മാർക്ക് ചെയ്തിട്ടുണ്ട്.
എന്നാൽ, മാര്‍ക്ക് ചെയ്തിരിക്കുന്ന സർവേ നന്പറുകളിലെ ഒരു കെട്ടിടത്തിന്റെ പോലും വിവരങ്ങള്‍ ലഭ്യമല്ലെന്നു കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോന്‍ ഫ്രാന്‍സിസ് പറഞ്ഞു. ഒരേ സർവേ നന്പറുകളിൽ വരുന്ന പല കെട്ടിടങ്ങളും വീടുകളും തിരിച്ചറിയാൻ നിലവിലുള്ള മാപ്പിൽ സാധിക്കില്ല.
അതേസമയം, കൊച്ചി കോർപറേഷനും മുളവുകാട് പഞ്ചായത്തും അതിരിടുന്ന നഗരമധ്യത്തിലെ മംഗളവനത്തിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള ബഫർ സോൺ മേഖലയിലെ കെട്ടിടങ്ങളെക്കുറിച്ചു വ്യക്തമായ സൂചനകൾ മാപ്പിലുണ്ട്.
മാപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ മംഗളവനത്തിനുചുറ്റും 351 സര്‍വേ നമ്പറുകളിലായി നിലവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും വിശദാംശങ്ങള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയും അഡ്വക്കറ്റ് ജനറൽ ഓഫീസും ഉൾപ്പെടെയുള്ള വലിയ സ്ഥാപനങ്ങളും മറൈൻ ഡ്രൈവ് ഉൾപ്പടെയുള്ള മേഖലകളും മംഗളവനത്തിന്റെ ബഫർ സോണിലുള്ളിൽ വരുന്നതാണ്.
ആറ് ഏക്കറിലെ മംഗളവനം
കൊച്ചി നഗരത്തില്‍ ഹൈക്കോടതിയുടെ പിന്‍ഭാഗത്താണ് മംഗളവനം പക്ഷിസങ്കേതം. ആറ് ഏക്കര്‍ (0.027 ചതുരശ്ര കിലോമീറ്റര്‍) മാത്രമാണു മംഗളവനത്തിന്റെ വിസ്തീര്‍ണം. 32 ഇനങ്ങളിലുള്ള 194 പക്ഷികള്‍ ഇവിടെ ഉണ്ടെന്നാണ് വനംവകുപ്പ് കണ്ടെത്തല്‍.
കണ്ടല്‍ക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ നിശ്ചിതസമയങ്ങളില്‍ ദേശാടനപക്ഷികള്‍ എത്താറുണ്ട്. ചിലന്തികളും വവ്വാലുകളും പലതരം ചിത്രശലഭങ്ങളും ഇവിടെ സ്ഥിരതാമസക്കാരായുണ്ട്.
2020 സെപ്റ്റംബര്‍ ഏഴിനാണു മംഗളവനത്തിന്റെ ബഫര്‍ സോണ്‍ കരടു വിജ്ഞാപനം പുറത്തുവന്നത്. സംസ്ഥാനത്തെ മറ്റു സംരക്ഷിത വനമേഖലകളില്‍നിന്നു വ്യത്യസ്തമായി, മംഗളവനത്തിന്റെ പരിസരങ്ങളിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകളെ ഒഴിവാക്കിയാണ് ബഫര്‍ സോണ്‍ നിര്‍ണയം അന്നുണ്ടായത്. എന്നാൽ പുതിയ ഉത്തരവുപ്രകാരം ഇതിന്റെ പരിസരങ്ങളിലെ നിശ്ചിത മേഖലയിൽ നിർമാണപ്രവർത്തനങ്ങൾക്കു നിയന്ത്രണമുണ്ടായേക്കും. സുപ്രീംകോടതിയുടെ ജൂണ്‍ മൂന്നിലെ ഉത്തരവ് മംഗളവനത്തിന്റെ കാര്യത്തില്‍ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
തട്ടേക്കാട് ബഫർ സോണിൽ 12,000 പേർ!
1983 ലാണു തട്ടേക്കാട് പക്ഷിസങ്കേതം പ്രഖ്യാപിച്ചത്. 12,000 പേർ ബഫര്‍ സോണിലെ താമസക്കാരാണ്. ഇപ്പോള്‍ത്തന്നെ തങ്ങളുടെ പട്ടയഭൂമിയില്‍ പോലും കൃഷിക്കും അനുബന്ധ കാര്യങ്ങള്‍ക്കും വനംവകുപ്പിന്റെ അനുമതി തേടി അലയേണ്ട സ്ഥിതിയിലാണ് പ്രദേശവാസികള്‍.
തട്ടേക്കാട് പാലം മുതല്‍ കുട്ടമ്പുഴ ടൗണ്‍ ഉള്‍പ്പെടെ നൂറേക്കര്‍ പാലം വരെയുള്ള ജനവാസ മേഖലകളും കൃഷിഭൂമികളും പൂര്‍ണമായി തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട അതിര്‍ത്തിക്കുള്ളിലാണ്. കുട്ടമ്പുഴയ്ക്കു പുറമേ കീരംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും തട്ടേക്കാടിന്റെ ബഫര്‍ സോണിനുള്ളിലാണ്.
വീടുകൾക്കു പുറമേ, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, തൊഴില്‍സ്ഥാപനങ്ങള്‍, കൃഷിഭൂമികള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം തട്ടേക്കാടിന്റെ ബഫര്‍സോണിന്റെ പരിധിയിലുണ്ടെന്നാണ് നിഗമനം. എന്നാൽ ഏതെല്ലാം എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.