വ്യവസായ വകുപ്പ് പ്രഖ്യാപിച്ച ‘മീറ്റ് ദ ഇൻവെസ്റ്റർ’ പദ്ധതി പ്രകാരമുള്ള സംരംഭമായ കോഴിക്കോട് ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ബഹുരാഷ്ട്ര കുത്തക കമ്പനികളോട് കിടപിടിച്ച് വളർന്ന ബ്രാൻഡായ ക്രേസ് പുതിയ മാനേജ്‌മെന്റിന് കീഴിൽ വൻ മുതൽ മുടക്കുമായി കിനാലൂരിലെ വ്യവസായ എസ്‌റ്റേറ്റിലാണ് ആരംഭിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വ്യവസായ-മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. മന്ത്രി എ കെ ശശീന്ദ്രൻ ആസ്‌കോ ഗ്ലോബൽ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, എം കെ രാഘവൻ എംപി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ വിശിഷ്ടാതിഥികളാവും.
ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഫാക്ടറി. കേരളത്തിൽ സംരംഭം തുടങ്ങുന്ന എല്ലാവർക്കും പ്രചോദനമാണ് സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും സമീപനമെന്ന് സിഎംഡി അബ്ദുൾ അസീസ് ചൊവ്വഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ മാറിയ വ്യവസായ നയത്തിന്റെ ഗുണഭോക്താവാണ് താൻ. പൂർണ പിന്തുണയാണ് കെഎസ്ഐഡിസി അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചതെന്നും അബ്ദുൾ അസീസ് പറഞ്ഞു.
ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലയുള്ള ആസ്‌കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യന്റെ സംരംഭമാണിത്. കാരമൽ ഫിംഗേഴ്സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മാൾട്ടി മിൽക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി, പെറ്റിറ്റ് ബുറേ, ഷോർട്ട് കേക്ക്, ഫിറ്റ് ബൈറ്റ് എന്നിങ്ങനെ 22 രുചിഭേദങ്ങളാണ് വിപണിയിൽ എത്തുക. വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ അലി സിയാൻ, ഫസീല അസീസ്, ബ്രാൻഡ്- സ്ട്രാറ്റജിസ്റ്റ് സിഎംഡി വി എ ശ്രീകുമാർ, സി എഫ് ഒ പ്രശാന്ത് മോഹൻ, മാർക്കറ്റിങ് മേധാവി ജെൻസൺ ഫ്രാൻസിസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.