കണ്ണൂർ വിമാനത്താവളത്തിന്റെ റണ്‍വേ 3,050 മീറ്ററിൽനിന്നും 4,050 മീറ്ററായി ദീർഘിപ്പിക്കുന്നതിന് 99.3235 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്പോൾ 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനു കൈമാറി. രണ്ടാംഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനു നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു.
വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ട തിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് കിൻഫ്രയ്ക്കു കൈമാറി. കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ച് ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടിയെടുത്തു. റണ്‍വേ ദീർഘിപ്പിക്കുന്നതിന് 99.3235 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 942,93,77,123 രൂപ ചെലവു പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചുവരുന്നതായും കെ.കെ. ശൈലജയുടെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.