ഇരിട്ടി: എട്ടു ദിവസം മലയോരമേഖലയിലും തുടർന്ന് നാലു ദിവസമായി ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലും ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ ഇനിയും നടപടിയായില്ല. ഇതോടെ ഫാമിലെ താമസക്കാരും തൊഴിലാളികളുമെല്ലാം കടുത്ത ഭീതിയിലാണ് കഴിയുന്നത്. കടുവയെ കൂട് വച്ച് പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണ്.
അതേസമയം, കടുവ ഉണ്ടെന്നു സ്ഥിരീകരിച്ച ഫാമിലെ അഞ്ചാം ബ്ലോക്ക് സുരക്ഷ മുൻനിർത്തി അടച്ചു. ഫാമിലെ റബര്‍ ഒഴികെ മറ്റ് കാര്‍ഷിക വിളകളുള്ള ബ്ലോക്കാണിത്. നിറയെ തെങ്ങുകളുള്ള ഇവിടെ നിരവധി തെങ്ങുകൾ കള്ളുചെത്താൻ പാട്ടത്തിന് നൽകിയിരിക്കുകയാണ്. കടുവാഭീതിയുടെ സാഹചര്യത്തിൽ സ്വയം സുരക്ഷയ്ക്കായി ഇപ്പോൾ കള്ളുചെത്ത് തൊഴിലാളികള്‍ എത്തുന്നത് പടക്കവുമായാണ്. കടുവയെ കണ്ടാല്‍ സ്വയരക്ഷയ്ക്കായി പടക്കം പൊട്ടിക്കുക മാത്രമാണ് മാര്‍ഗമെന്നും തങ്ങള്‍ കടുവയെ കണ്ട പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് നോക്കിയതുപോലുമില്ലെന്നും ചെത്തുതൊഴിലാളികള് ദീപികയോട് പറഞ്ഞു. രണ്ടു ദിവസമായി രണ്ട് ബ്ലോക്കുകളില്‍ കടുവയെ കണ്ടതോടെ തൊഴില്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ് ചെത്തുതൊഴിലാളികൾ.
അതേസമയം, കാട്ടാന ശല്യത്തിനൊപ്പം കടുവയും താവളമാക്കിയതോടെ ഫാമിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചിരിക്കുകയാണ്. ഭയന്ന് ഫാമിലെ തൊഴിലാളികള്‍ ജോലിയ്ക്കെത്തുന്നില്ല. കടുവ തനിയെ വനത്തിലേക്ക് കയറുമെന്നാണ് കരുതുന്നതെന്ന് ഇന്നലെ ഫാമിലെത്തിയ ഡിഎഫ്ഒ കെ. കാര്‍ത്തിക് പറഞ്ഞു. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വനംവകുപ്പും പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന പാതകളില്‍ പട്രോളിംഗ് നടത്തുന്നുമുണ്ട്. അതേസമയം, മേഖലയിലെ ആദിവാസികള്‍ കടുത്ത ഭീതിയിലാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല. പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. ഫാമിലാകെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ കടുവ എവിടെയുണ്ടെന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. കടുവയെ കൂടുവച്ച് പിടികൂടി വനത്തില്‍ വിടണമെന്നാവശ്യപ്പെട്ട് സിപിഎം ആറളം ഫാം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വളയഞ്ചാല്‍ ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
previous post