സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സ്ഥാപിക്കുന്ന ആക്സസ് കണ്ട്രോൾ സംവിധാനവുമായി മുന്നോട്ടെന്നു സർക്കാർ. ഡിജിറ്റൽ വാതിലുകളിൽ കാർഡ് ഉപയോഗിച്ചു പഞ്ച് ചെയ്തു മാത്രം ഓഫീസിൽ കയറാനും ഇറങ്ങാനും കഴിയുന്ന സംവിധാനം അടുത്ത ജനുവരി മുതൽ നടപ്പാക്കാനാണു സർക്കാർ തീരുമാനം. ഇതു സംബന്ധിച്ചു ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗത്തിൽ ഭരണാനുകൂല സംഘടനകൾ അടക്കം എതിർപ്പ് അറിയിച്ചു.
എന്നാൽ, ആക്സസ് കണ്ട്രോൾ സംവിധാനവുമായി മുന്നോട്ടു പോകുമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് യോഗത്തെ അറിയിച്ചു. ജീവനക്കാരെ ബന്ദിയാക്കാനും പരാതിക്കാർക്ക് സെക്രട്ടേറിയറ്റ് അപ്രാപ്യമാക്കാനുതകുന്ന തരത്തിലുള്ള പരിഷ്കാരത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ ചീഫ് സെക്രട്ടറി വിളിച്ച യോഗം ബഹിഷ്കരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹാജരും സേവനവും ഉറപ്പുവരുത്തുന്നതിനായി ശാസ്ത്രീയമായ സ്പാർക്ക് ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നിലവിലുള്ളപ്പോൾ, അശാസ്ത്രീയമായതും ഒട്ടേറെ ആസൂത്രണപിഴവുകളുള്ളതുമായ ആക്സസ് കണ്ട്രോൾ സിസ്റ്റം നടപ്പാക്കുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രധാന കെട്ടിടത്തിലെ പല ബ്ലോക്കുകളിലും മതിയായ ടോയ്ലെറ്റ് സൗകര്യമോ റസ്റ്റ്റൂം സൗകര്യമോ നിലവിലില്ലാത്തതിനാൽ ജീവനക്കാർക്ക് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള പ്രവേശന കവാടങ്ങൾ കടന്നു പോകേണ്ട സാഹചര്യമുണ്ട്. പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോകുന്പോൾ തന്നെ ഗ്രേസ് ടൈം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകുമെന്നു അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ജ്യോതിഷും ജനറൽ സെക്രട്ടറി സി.എസ്. ശരത്ചന്ദ്രനും അറിയിച്ചു.
വകുപ്പു സെക്രട്ടറിമാരുടെ ഓഫീസുകൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ദൂര സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നതിനാൽ, വകുപ്പിൽ നിന്നും ഫയൽ സംബന്ധമായ നടപടികൾക്ക് പോകുന്പോൾ പോലും ആക്സസ് കണ്ട്രോൾ സിസ്റ്റം വഴി കടന്നുപോകണമെന്നതിനാൽ അകാരണമായി ഗ്രേസ് ടൈം നഷ്ടപ്പെടുന്നതിനുള്ള സാഹചര്യമുണ്ട്. ഡിസ്പെൻസറികളിൽ പോകുന്നതിനും ആക്സസ് കണ്ട്രോൾ സിസ്റ്റത്തിന്റെ ഗ്രേസ് ടൈം വിലക്ക് തടസമായി നിൽക്കുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള മതിയായ സൗകര്യം നിലവിലില്ലാത്ത സാഹചര്യത്തിൽ, വാഹനം പാർക്ക് ചെയ്യുന്നതിനായി കൂടുതൽ സമയം അനാവശ്യമായി ചെലവഴിക്കേണ്ടി വരുന്നതായും പരാതി ഉയർന്നു.