കാർബൺ ബഹിർഗമനം ന്യൂട്രലിൽ എത്തിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന് കീഴിലുള്ള 13 ഫാമുകളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിത്തോട്ടമായി ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തെ പ്രഖ്യാപിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിനു മുന്നോടിയായി പരിസ്ഥിതി രേഖ അവതരിപ്പിക്കുമെന്നും 2050ഓടെ സംസ്ഥാനം നെറ്റ് സീറോ കാര്‍ബണ്‍ എമിഷനില്‍ എത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആലുവ മാതൃക അടിസ്ഥാനമാക്കി സംസ്ഥാനത്തെ140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിത്തോട്ടങ്ങളും ഹരിതപോഷക ഗ്രാമങ്ങളും സൃഷ്ടിക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം കൃഷിമേഖലയില്‍ മാത്രം ഒതുക്കാതെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ജലയാനങ്ങൾ എന്നീ പദ്ധതികളിലൂടെയും വ്യാപിപ്പിക്കുകയാണ്. രാജ്യത്തെ തന്നെ ആദ്യത്തെ സൗരോർജ ബോട്ടായ ആദിത്യ നീറ്റിലിറക്കിയതു കേരളത്തിലാണ്. ആദിത്യ അരലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചത് വഴി 500 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി. 2026നകം 50 ശതമാനം ബോട്ടുകളും സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. വീടുകളില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്15 കോടി രൂപ അനുവദിച്ചു.
2025 ആകുമ്പോഴേക്കും കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ 40 ശതമാനം പുനരുപയോഗ ഊര്‍ജസ്രോതസുകളിൽ നിന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയാറിലെ തുരുത്തിലെ സ്റ്റേറ്റ് സീഡ് ഫാം ഇന്നലെ രാവിലെ സന്ദർശിച്ച ശേഷമാണ് കാർബൺ ന്യൂട്രൽ പ്രഖ്യാപനം മുഖ്യമന്ത്രി ടൗൺ ഹാളിൽ നടത്തിയത്.