സംസ്ഥാനത്ത് സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്പോൾ സ്ത്രീസുരക്ഷ കടലാസിൽ മാത്രമേയുള്ളൂവെന്ന ആക്ഷേപം ഉയരുന്നു. 2020 ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം സ്ത്രീകൾക്കെതിരേയുള്ള ആക്രമണത്തിൽ 15,403 കേസുകളാണ് റിപ്പോര്ട്ടു ചെയ്തിരിക്കുന്നത്. ഇതിൽ 4,233 എണ്ണം ഭർത്താക്കന്മാരുടെ/ ബന്ധുക്കളുടെ ക്രൂരതയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ, ഈ കാലയളവിൽ മൊത്തം 6,372 ബലാത്സംഗ-പീഡന കേസുകളും ഏഴു സ്ത്രീധനത്തിന്റെ പേരിലുള്ള മരണവും സംഭവിച്ചിട്ടുണ്ട്. 177 കേസുകൾ സ്ത്രീകളെ തട്ടിക്കൊണ്ടു പോയതും 469 എണ്ണം സ്ത്രീകളെ ശല്യം ചെയ്തതും സംബന്ധിച്ചാണ്.
സ്ത്രീസുരക്ഷ വിരൽതുമ്പിലാക്കാൻ നടപ്പിലാക്കിയ നിർഭയ ആപ്പിലേക്കും പരാതികളുടെ പ്രളയമാണ്. 1311 പരാതികളാണ് നിർഭയ ആപ്പിലേക്ക് സ്ത്രീകൾ അയച്ചിരിക്കുന്നത്. കണ്ണൂരിൽ 433 ഉം കോഴിക്കോട് 359 ഉം പരാതികളാണ് ഉണ്ടായിരിക്കുന്നത്. കൊല്ലത്ത് 217 കേസുകളും എറണാകുളത്ത് 95 പരാതികളുമാണ് ആപ്പിൽ വന്നത്, സ്ത്രീസുരക്ഷയ്ക്കായി മുന്നിൽ നില്ക്കുന്ന പിങ്ക് പോലീസ് വഴി മാത്രം സംസ്ഥാനത്ത് 197 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തു സ്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ സുരക്ഷ ഓഡിറ്റ് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ, നിലവിലുള്ള നിയമങ്ങൾ, സർക്കാർ വാഗ്ദാനം ചെയ്യുന്ന സഹായം എന്നിവയെ കുറിച്ചുള്ള അവബോധം വളർത്തുകയാണ് സുരക്ഷ ഓഡിറ്റിലൂടെ വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുനെസ്കോയുടെ നേതൃത്വത്തിലുള്ള ആഗോള പ്രസ്ഥാനമായ “ഓറഞ്ച് ദ വേൾഡ് ‘കാമ്പെയ്നിന്റെ ഭാഗമായാണ് സംരംഭം വകുപ്പ് ആരംഭിച്ചത്.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോലീസ് വുമൺ ഡസ്ക്, വനിത ഹെല്പ് ലൈൻ, പിങ്ക് പോലീസ് പട്രോൾ, പിങ്ക് പോലീസ് പ്രൊട്ടക്ഷൻ, ഫാമിലി കൗൺസിലിംഗ് സെന്റർ,അപരാജിത ഓൺലൈൻ, സഖി വൺസ്റ്റോപ്പ് സെന്റർ തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുമ്പോഴും സ്ത്രീസുരക്ഷ അത്ര എളുപ്പമാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു.