ചികിത്സയ്ക്കെത്തിച്ച ശേഷം ബന്ധുക്കൾ തിരികെ കൊണ്ടുപോകാതെ അനാഥരായി കഴിയുന്ന 250 പേർ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കഴിയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇപ്രകാരം ഉപേക്ഷിക്കപ്പെട്ട 42 പേരെക്കുറിച്ചു ള്ള വാർത്തയുടെ പശ്ചാത്തലത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജാണ് ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ടത്. പ്രാഥമിക വിവരമാണിതെന്നു മന്ത്രി പറഞ്ഞു. നാലും അഞ്ചും മാസമായി ആശുപത്രിയിൽ കഴിയുന്നവരാണ് മിക്കവരും. സ്ഥലപരിമിതിയും രോഗീ ബാഹുല്യവും മൂലം ബുദ്ധിമുട്ടുന്ന സർക്കാർ ആശുപത്രികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന രോഗികളെന്നു മന്ത്രി പറഞ്ഞു. ഇവരുടെ പുനരധിവാസ കാര്യം ഏകോപിപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥരടങ്ങിയ 2 അംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു. ആശുപത്രികളിൽനിന്നു തന്നെ ഇൗ വിഭാഗത്തിൽപ്പെടുന്ന രോഗികളെ സന്നദ്ധ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്ന സംവിധാനമൊരുക്കും. പുനരധിവാസം സംബന്ധിച്ചു ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ യോഗം മന്ത്രി ഇന്നലെ ഓൺലൈനായി വിളിച്ചു ചേർത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട 42 പേരിൽ 14 പേരെ കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ കലയപുരം ജോസിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു. ഇവരെ ഉച്ചയോടെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി. ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് കൂടുതൽ പേരെ ഏറ്റെടുക്കാൻ തയാറാണെന്ന് കലയപുരം ജോസ് ഉറപ്പുനൽകി. വ്യവസായി ബോബി ചെമ്മണൂർ, വിവിധ സഭകളുടെ നേതൃത്വത്തിലുള്ള അനാഥാലയങ്ങൾ, പത്തനാപുരം ഗാന്ധിഭവൻ, കണ്ണൂർ പേരാവൂരിലെ കൃപാഭവൻ എന്നിങ്ങനെ ഒട്ടേറെ സന്നദ്ധ സംഘടനകൾ മുഴുവൻ രോഗികളെയും ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് മെഡിക്കൽ കോളജ് അധികൃതരെ സമീപിച്ചിരുന്നു.