ശബരിമല വികസനത്തിനു മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 5 പുതിയ പദ്ധതികൾ വരുന്നു. സന്നിധാനത്തിൽ പുതിയ അപ്പം, അരവണ പ്ലാന്റ്, ജലക്ഷാമത്തിനു പരിഹാരമായി കുന്നാർ തടയണയിൽ നിന്നു പാണ്ടിത്താവളത്തിലേക്കു പുതിയ പൈപ്പ് ലൈൻ, മാളികപ്പുറം ഭാഗത്തെ ചന്ദ്രാനന്ദൻ റോഡുമായി ബന്ധിപ്പിച്ച് മേൽപാലം , പമ്പയിൽ ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിനെ ഗണപതികോവിലുമായി ബന്ധിപ്പിച്ചു പമ്പാനദിയിൽ പുതിയ പാലം, നിലയ്ക്കൽ മഹാദേവ ക്ഷേത്രം, പള്ളിയറക്കാവ് ദേവീ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് സുരക്ഷാ ഇടനാഴി എന്നിവയാണ് പദ്ധതിയിൽ ഉള്ളത്.
അപ്പം, അരവണ പ്ലാന്റ്
15 കോടി രൂപ ചെലവിലാണു സന്നിധാനത്തു പുതിയ അപ്പം, അരവണ പ്ലാന്റ് നിർമിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിന് 6 കോടിയുടെ പദ്ധതിക്ക് അംഗീകാരമായി. ഉടൻ നടപ്പാക്കും. സന്നിധാനത്ത് ആഴിക്കും ഫയർ ഫോഴ്സ് ഓഫിസിനും മധ്യേയാണു പുതിയ പ്രസാദമണ്ഡപം നിർമിക്കുന്നത്.
∙ മകരവിളക്കു സമയത്തെ വലിയ തിക്കിലും തിരക്കിലും അപകടം ഉണ്ടാകാതിരിക്കാൻ തീർഥാടകരെ തിരിച്ചുവിടാനാണു മാളികപ്പുറം-ചന്ദ്രാനന്ദൻ റോഡ് മേൽപാലം നിർമിക്കുന്നത്. 375 മീറ്റർ നീളവും 6.4 മീറ്റർ വീതിയുമാണ് ഉദ്ദേശിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ഇടനാഴിയായാണ് ഇത് ഉപയോഗിക്കുക.
∙ ജലക്ഷാമത്തിനു പരിഹാരമായി കുന്നാർ തടയണയിൽ നിന്നു സ്വാഭാവിക നീരൊഴുക്കിൽ വെള്ളം എത്തിക്കാൻ കഴിയുന്ന പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 2 കോടി രൂപയുടെ പദ്ധതി ഉടൻ നടപ്പാക്കും. സംസ്ഥാന സർക്കാർ ഫണ്ടാണ് ഇതിനായി ചെലവഴിക്കുക.
പമ്പയിൽ പുതിയ പാലം
വെള്ളപ്പൊക്കം ഉണ്ടായാലും ശബരിമല തീർഥാടനത്തിനു തടസ്സം ഉണ്ടാകാത്ത വിധത്തിൽ ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിനെ ഗണപതികോവിലുമായി ബന്ധിപ്പിച്ച് പമ്പാനദിയിൽ പുതിയ പാലം നിർമിക്കും. ഇതിനുള്ള വിശദമായ പദ്ധതി രേഖ തയാറാക്കാൻ ബെംഗളൂരു ആസ്ഥാനമായ സ്പേസ് ആർക്കിനെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തി. ആദ്യഘട്ടമായി 15 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
∙ നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ മഹാദേവ ക്ഷേത്രത്തെ പള്ളിയറക്കാവ് ദേവീ ക്ഷേത്രവുമായി ബന്ധിപ്പിച്ചാണ് 8 കോടി രൂപ ചെലവിൽ പുതിയ സുരക്ഷാ ഇടനാഴി നിർമിക്കുന്നത്. റോഡിന് 45 മീറ്റർ വീതിയുണ്ടാകും. ഒന്നാം ഘട്ടത്തിനു സംസ്ഥാന ഫണ്ടിൽ നിന്ന് 8 കോടി അനുവദിച്ചിട്ടുണ്ട്.
പ്രതിദിനം ലക്ഷം കടന്ന് വെർച്വൽക്യു ബുക്കിങ്
ശബരിമല∙ ദർശനത്തിനുള്ള വെർച്വൽക്യു ബുക്കിങ് 9നും 12നും ഒരു ലക്ഷത്തിനു മുകളിൽ. മണ്ഡല കാലം തുടങ്ങിയ ശേഷം ആദ്യമായാണ് വെർച്വൽക്യു ബുക്കിങ് ഒരുലക്ഷം കടക്കുന്നത്.
9ന് 1.04 ലക്ഷം, 12ന്1.03ലക്ഷം എന്നീ ക്രമത്തിലാണു ബുക്കിങ്.
ഇന്നു മുതൽ 12 വരെ എല്ലാ ദിവസവും വലിയ തിരക്ക് ഉണ്ടാകുന്നതിന്റെ സൂചനയാണ് കാണുന്നത്.
ഇന്ന് 93,600 പേരും 10 ന് 90,500 പേരും ബുക്കു ചെയ്തിട്ടുണ്ട്. എന്നാൽ ഞായറാഴ്ച ന് 59,814 പേരുമാണ് വെർച്വൽക്യു വഴി ദർശനത്തിനു ബുക്കു ചെയ്തിട്ടുള്ളത്.