പത്തനംതിട്ട ∙ ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമ്പോൾ കേരളത്തിലും നേരിയ മഴയ്ക്കു സാധ്യത. സംസ്ഥാനത്ത് ചിലയിടങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴ പെയ്തേക്കുമെന്നു നിരീക്ഷകർ പറയുന്നു.
വടക്കൻ ജില്ലകളിലും മലയോരത്തും ഉച്ചകഴിഞ്ഞ് ഇടിയോടുകൂടി തുലാമഴ പ്രതീക്ഷിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെന്നൈയിലും ചുറ്റുപാടും കനത്ത മഴയ്ക്കു സാധ്യതയുള്ളതായി ചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ആൻഡമാൻസ് കടലിൽ രൂപപ്പെട്ട ന്യൂനമർദ– ചുഴലി ശൃംഖലയിൽ നിന്ന് തമിഴ്നാട്ടിൽ മഴ ലഭിക്കുന്നുണ്ട്.
കരയിലേക്കു കയറുന്നതോടെ ചുഴലിക്കാറ്റ് ദുർബലമാകാനാണു സാധ്യതയെന്ന് മിക്ക കാലാവസ്ഥാ പ്രവചന മാതൃകകളും പറയുന്നതിനാൽ വലിയ ആശങ്ക ഇല്ല. കേന്ദ്ര ദുരന്തനിവാരണ സേനയും മറ്റും ചെന്നൈയിൽ എത്തിയിട്ടുണ്ട്.
വൃശ്ചികവും തണുപ്പും എത്തേണ്ട സമയമായിട്ടും ഈ ദിവസങ്ങളിലും മഴയുടെയും മൂടലിന്റെയും ആവരണത്തിൽ നിന്നു കേരളം ഇനിയും മോചിതമാകാത്തിന്റെ കാരണം ന്യൂനമർദത്തിന്റെ സാന്നിധ്യമാണ്. ഈ മാസം പകുതിയോടെ ഉത്തരേന്ത്യയിൽ ശൈത്യം പിടിമുറുക്കുന്നതോടെ കേരളത്തിൽ മഴക്കാലത്തിനു തിരശീല വീഴാനാണു സാധ്യത. സംസ്ഥാനത്ത് ലഭിക്കേണ്ടതിലും 14 ശതമാനത്തോളം മഴ കുറവാണ്. പത്തനംതിട്ട മാത്രമാണ് തുലാമഴ അധികമായി ലഭിച്ച ഏക ജില്ല.യുഎഇ നിർദേശിച്ച പേര് ‘മാൻഡൗസ്’
ബംഗാൾ ഉൾക്കടലും ചെന്നൈ തീരവും ലക്ഷ്യമിട്ട് ചുഴലിക്കാറ്റ് എത്തുമ്പോൾ പേര് റെഡി: ‘മാൻഡൂസ്’. നിധിപ്പെട്ടി എന്നർഥമുള്ള ഈ അറബ് പേര് നിർദേശിച്ചത് യുഎഇ ആണ്. സെപ്റ്റംബറിൽ മൺസൂൺ കാലം അവസാനിച്ചശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിയാണ് മാൻഡൗസ്. ഒക്ടോബറിൽ ബംഗ്ലദേശ് തീരത്തേക്കു വീശിയ ‘സിത്രാങ്’ ആയിരുന്നു ആദ്യ ചുഴലി. ഇന്ത്യൻ സമുദ്രമേഖലയിൽ രൂപപ്പെടുന്ന ചുഴലി കാറ്റുകൾക്ക് ഇടാനായി ലോക കാലാവസ്ഥാ സംഘടന തയാറാക്കിയ പട്ടികയിലേക്കു തായ്‌ലൻഡ് നിർദേശിച്ച പേരായിരുന്നു ഇത്.