സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ അധിക ഭൂമി, വ്യവസായ ആവശ്യത്തിന് ഉപയോഗപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. 42 പൊതുമേഖലാ സ്ഥാപനത്തിൽ 361.42 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഒമ്പതു സ്ഥാപനത്തിലെ 40.14 ഏക്കർ ഭൂമിയുടെ വിശദപദ്ധതി രേഖ തയ്യാറാക്കി. കിൻഫ്ര വഴിയോ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെയോ വ്യവസായ എസ്‌റ്റേറ്റുകൾ ആരംഭിക്കും. പൊതുമേഖലാ സ്ഥാപനത്തിനുള്ള അസംസ്‌കൃതവസ്‌തു ഉൽപ്പാദനമോ ഉപോൽപ്പന്ന വ്യവസായങ്ങളോ ഇല്ലെങ്കിൽ മറ്റു സംരംഭങ്ങളോ ആരംഭിക്കാനാകും.
ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ താലൂക്കുതല വിപണന മേളകൾ സംഘടിപ്പിക്കും. ജനുവരിയിൽ എറണാകുളത്ത് സംരംഭകസംഗമം സംഘടിപ്പിക്കും. ഇ–- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ നടപടിയായി. ഉൽപ്പന്നങ്ങൾക്ക് കേരള ബ്രാൻഡിങ് നൽകുന്നതും പരിഗണനയിലാണ്. സംരംഭകവർഷം പദ്ധതിയിൽ ഇതുവരെ 98,834 സംരംഭം ആരംഭിച്ചു.
പുതുതായി അനുമതി നൽകിയ സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകളിലൂടെ 58 കോടി നിക്ഷേപവും 3950 തൊഴിലവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.