ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇക്കുറി മണ്ഡലകാലം ആരംഭിച്ചശേഷം ഏറ്റവുംധികം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയത് തിങ്കളാഴ്ചയാണ്.. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്ത് 82,573 പേര് തിങ്കളാഴ്ച ദർശനം നടത്തി. ഇന്നത്തേക്ക് 71,533 പേരുടെ ബുക്കിംഗാണുള്ളത്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഇന്ന് ശബരിമലയിലും പരിസരത്തും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണ കാമറകൾ വഴി എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തി. പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്.
സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ. ഹരിചന്ദ്രന്റെ നേതൃത്വത്തില്‍ കമാന്‍ഡോസ്, പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, എക്സൈസ്, ഫോറസ്റ്റ്, ബോംബ് സ്ക്വാഡ് തുടങ്ങിയ വകുപ്പുകള്‍ നടപ്പന്തലില്‍ നിന്നും മരക്കൂട്ടം വരെ മാര്‍ച്ച് പാസ്റ്റ് നടത്തി.
നിലയ്ക്കല്‍, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ അയ്യപ്പഭക്തന്മാരെയും കൃത്യമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി 100 പേര് അടങ്ങുന്ന പുതിയ കമ്പനി സന്നിധാനത്തെത്തിയിരുന്നു.
മെറ്റല്‍ ഡിറ്റക്ടര്‍, ബോംബ് ഡിറ്റക്ടര്‍ തുടങ്ങിയ പരിശോധനയ്ക്ക് പുറമേ എയര്‍ സര്‍വിയലന്‍സ്, ഡ്രോണ്‍ നിരീക്ഷണങ്ങളും ശക്തമാക്കി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.