തുലാവർഷമെത്തി രണ്ടു മാസം പിന്നിടുന്പോൾ സംസ്ഥാനത്ത് 16 ശതമാനം മഴക്കുറവ്. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 466.7 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 393.7 മില്ലീമീറ്റർ മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
തുലാവർഷത്തിന്റെ ശക്തി കുറഞ്ഞതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ചെറിയ അളവിൽ മാത്രമാണ് മഴ ലഭിച്ചിട്ടുള്ളത്. അതേസമയം നാളെയോടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കേരളത്തിൽ മഴ ശക്തിപ്പെടാനിടയാക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുലാവർഷത്തിൽ മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത് തൃശൂർ ജില്ലയിലാണ്. 54 ശതമാനം മഴക്കുറവാണ് ഇന്നലെ വരെ ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ 53 ശതമാനവും മലപ്പുറത്ത് 36 ശതമാനവും പാലക്കാട് 34 ശതമാനവുമാണ് മഴക്കുറവ്.
ഇക്കാലയളവിൽ പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും മാത്രമാണ് അധിക മഴ പെയ്തത്. കോട്ടയത്ത് രണ്ടു ശതമാനവും ഇടുക്കിയിൽ 13 ശതമാനവും അധികമഴയാണ് പെയ്തത്. പത്തനംതിട്ടയിൽ 27 ശതമാനം അധികം മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ വരെ സംസ്ഥാനത്തു പെയ്ത തുലാമഴയുടെ കണക്കുകൾ ജില്ല തിരിച്ച് മില്ലീമീറ്ററിൽ – ജില്ല-പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ആലപ്പുഴ-468.5 (525.8), കണ്ണൂർ-175.4( 374.8), എറണാകുളം-505.1(542.3), ഇടുക്കി-607.2 (537.4), കാസർഗോഡ്-241.6 (324), കൊല്ലം-478.2 (589.2), കോട്ടയം-548.2 (538.6), കോഴിക്കോട്-337.6 (437.8), മലപ്പുറം-285.3 (449.3), പാലക്കാട്-236 (357.6), പത്തനംതിട്ട-756.4 (594.7), തിരുവനന്തപുരം-457.9 (501.2), തൃശൂർ-213.4 (468.3), വയനാട്-240.3 (306.6).