ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിൽ നാലാമത് ശ്രീമദ് സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തുടക്കമാകും. കരിവള്ളൂർ ബ്രഹ്മശ്രീ വാച്ചവാധ്യാൻ സുബ്രഹ്മണ്യൻ നമൂതിരിയാണ് യജ്ഞാചാര്യൻ. ഇതിന്റെ ഭാഗമായി 4ന് വൈകുന്നേരം 4 .30 ന് ചടച്ചിക്കുണ്ടം, മാവുള്ളകരി, പെരുമ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന വിഗ്രഹ- കലവറനിറക്കൽ ഘോഷയാത്രകൾ കടത്തുംകടവ്, കപ്പച്ചേരി, മുക്കട്ടി എന്നിവിടങ്ങളിൽ നിന്നെത്തുന്ന ഘോഷയാത്രകളുമായി തന്തോട് സംഗമിച്ച് യജ്ഞാചാര്യനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് ക്ഷേത്രം മേൽശാന്തി ഹരിശങ്കർ നമ്പൂതിരി യജ്ഞവേദിയിൽ ദീപം തെളിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ആചാര്യവരണം നടത്തും. യജ്ഞാചാര്യൻ വേദിയിൽ ശ്രീമദ് ഭാഗവത മാഹാത്മ്യ വർണ്ണന നടത്തും. എല്ലാ ദിവസവും രാവിലെ 6.15 ന് വിഷ്ണു സഹസ്രനാമജപം, ഭജന, നാമദീപ പ്രദക്ഷിണം, സമൂഹ പ്രാർത്ഥന, 8 മണിമുതൽ ഭാഗവത പാരായണം , ആചാര്യ പ്രഭാഷണം എന്നിവ നടക്കുമെന്ന് കൺവീനർ കെ. നവനീത്, ക്ഷേത്രസമിതി സിക്രട്ടറി എം.പി. ശ്രീജ, ഭാരവാഹികളായ എൻ. സജീവൻ, സി.കെ. ഗിരീഷ്, കെ. അരുൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.