ഹൈസ്കൂൾ അധ്യാപക തസ്തിക നിർണയത്തിന് ഈ വർഷം കൂടി 1:40 എന്ന അനുപാതം നിലനിർത്താൻ മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെ എതിർപ്പു തള്ളിയാണു തീരുമാനം. ഇതു സംബന്ധിച്ചു പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കും.
പൊതു വിദ്യാലയങ്ങളിൽ കഴിഞ്ഞ ആറു വർഷം കൊണ്ട് ഒന്പതു ലക്ഷം വിദ്യാർഥികൾ വർധിച്ചുവെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. വിദ്യാർഥികൾ കുറവായിരുന്ന കാലത്ത് അധ്യാപകരെ സംരക്ഷിക്കാൻ നൽകിയിരുന്ന ഇളവ് ഇനി തുടരേണ്ട കാര്യമില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി 1: 40 അനുവദിക്കില്ലെന്നു വ്യക്തമാക്കി ഏതാനും മാസം മുൻപ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിൽ ഇളവു വരുത്താനാണ് മന്ത്രിസഭാ തീരുമാനം.
ഹൈസ്കൂൾ അധ്യാപക തസ്തിക നിർണയത്തതിന് നിലവിലുള്ള അനുപാതം 1:45 എന്നാണ്. അതായത് 45 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്നായിരുന്നു കണക്ക്. മതിയായ കുട്ടികളില്ലാത്ത സ്കൂളുകളിൽ മുൻവർഷങ്ങളിൽ ഈ അനുപാതം 1:40 ആയി കുറച്ചിരുന്നു. 9, 10 ക്ലാസുകളിലെ അധ്യാപക തസ്തിക സംരക്ഷിക്കാനാണ് ഇളവ് നൽകിയത്.
ഇത്തവണയും സമാന പ്രശ്നം ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ രംഗത്തു വന്നിരുന്നു. ഇളവില്ലെങ്കിൽ ആയിരത്തലേറെ അധ്യാപക തസ്തിക നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പൊതു വിദ്യാലയങ്ങളിലെ മൊത്തം വിദ്യാർഥികളുടെ എണ്ണം വർധിച്ചതു കൊണ്ടു കാര്യമില്ലെന്നും ഓരോ ക്ലാസിലും നിശ്ചിത വിദ്യാർഥികൾ ഉണ്ടെങ്കിലേ അധ്യാപകർക്ക് തുടരാൻ സാധിക്കൂവെന്നുമാണ് ഇതിന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്ന ന്യായം.