മാധ്യമനിയന്ത്രണം ലക്ഷ്യംവച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള നിയമ ഭേദഗതിയിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ മന്ത്രിസഭാ തീരുമാനം.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് ബിൽ വിവാദമായ സാഹചര്യത്തിലാണ് നിയമോപദേശത്തിനു വിടാൻ മന്ത്രിസഭ തീരുമാനിച്ചത്.
തിടുക്കപ്പെട്ട് ഇത്തരം നിയമഭേദഗതി കൊണ്ടുവരുന്നത് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടിയതോടെയാണ് നിയമോപദേശം തേടാൻ തീരുമാനിച്ചത്. സർക്കാരിന്റെ പരിഗണനയിലുള്ള ബിൽ നിരവധി തവണ മന്ത്രിസഭായോഗത്തിൽ പരിഗണിക്കുകയും മാറ്റിവയ്ക്കുകയും ചെയ്താണ്.
ഐപിസിയുടെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന ഉപവകുപ്പ് കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന് ആനുപാതികമായി ക്രിമിനൽ നടപടി ചട്ടത്തിലെ ചില വ്യവസ്ഥകളിലും ഭേദഗതി വരുത്തും.
ആരെയെങ്കിലും അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയോപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്നാണ് പുതിയ വ്യവസ്ഥ.