ആശുപത്രികൾക്ക് അകത്തും പുറത്തുമുള്ള മെഡിക്കൽ സ്റ്റോറുകൾ നടത്തുന്നത് വ്യാജൻമാരല്ലെന്ന് ഉറപ്പിക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെയും ഫാർമസി കൗണ്‍സിലിന്റെയും ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി.
രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾ തന്നെയാണ് നടത്തിപ്പുകാരെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതു പൗരൻമാരുടെ ആരോഗ്യത്തെ സംബന്ധിച്ച വിഷയമാണെന്നും ജസ്റ്റീസുമാരായ എം.ആർ. ഷാ, എം.എം. സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ പാട്ന ഹൈക്കോടതിയുടെ മുന്നിലെത്തിയ ഒരു ഹർജി പുനഃസ്ഥാപിക്കാനും കോടതി നിർദേശിച്ചു. സർക്കാർ ആശുപത്രികളിൽ ഉൾപ്പടെ വ്യാജ ഫാർമസിസ്റ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാട്ന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
എന്നാൽ, ഹർജി ഹൈക്കോടതി തള്ളി. ബിഹാർ ഫാർമസി കൗണ്‍സിലിന്റെ വസ്തുത പഠന സംഘം ഇതേക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഇതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്.