വിവാഹമോചിതയായ മകൾക്ക്, സൈനികനായ അച്ഛന്റെ കുടുംബപെൻഷൻ ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തദ്ദേശ വകുപ്പ്. 2003ൽ വണ്ടാനം എസ്എൻഡിപി കമ്യൂണിറ്റിഹാളിലാണ് ആലപ്പുഴ സ്വദേശിനി വിവാഹിതയായത്. ഇത് രജിസ്റ്റർ ചെയ്തിരുന്നില്ല. 2007ൽ വിവാഹമോചിതയായി. എന്നാൽ, കുടുംബപെൻഷൻ ലഭിക്കാൻ വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹസർട്ടിഫിക്കറ്റും സമർപ്പിക്കണമെന്ന് സൈനിക അധികൃതർ നിർദേശിച്ചു. തുടർന്ന്, സർക്കാർ ഇടപെടലിലാണ് പ്രത്യേക ഉത്തരവിറക്കിയത്. ചൊവ്വ രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിൽ നൽകിയ അപേക്ഷയിൽ വൈകിട്ടോടെ ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കി.
ആർമി റെക്കോഡ്സിൽ ചേർക്കാൻ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാൻ മുൻ ഭർത്താവ് നേരിട്ട് ഹാജരാകുകയോ രേഖകൾ സമർപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതിനാൽ പഞ്ചായത്ത് രജിസ്ട്രാർ അപേക്ഷ തള്ളി. തുടർന്നാണ് വിവാഹ പൊതു മുഖ്യരജിസ്ട്രാർ ജനറലായ തദ്ദേശസ്വയംഭരണ (റൂറൽ) വകുപ്പ് ഡയറക്ടർക്ക് അപേക്ഷനൽകിയത്. വിവാഹം നടന്നുവെന്ന് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചതെന്ന് വിലയിരുത്തിയാണ് നടപടി. ജനപക്ഷത്ത് നിന്നുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നേരത്തെ, സൈനികനായിരുന്ന അച്ഛന്റെ കുടുംബ പെൻഷൻ ലഭ്യമാകാൻ, ഭിന്നശേഷിയുള്ള ഏകമകന്റെ അപേക്ഷ പരിഗണിച്ച് പരേതരായ ദമ്പതികളുടെ വിവാഹം 53 വർഷത്തിനുശേഷം രജിസ്റ്റർ ചെയ്തുനൽകിയിരുന്നു.