ഇരിട്ടി: തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പായം പഞ്ചായത്തിൽ റോഡരികും കിണറും ഇടിഞ്ഞു താണു. കോറമുക്ക് – പായം റോഡിൽ ചീങ്ങാക്കുണ്ടത്താണ് റോഡരിക് ഇടിഞ്ഞു താണത്. വയലിനോട് ചേർന്ന ടാർ റോഡിൻറെ ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ തുണികൊണ്ട് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇടിഞ്ഞ ഭാഗം ഉടൻ തന്നെ കെട്ടി ബലപ്പെടുത്തി യില്ലെങ്കിൽ റോഡ് പൂർണ്ണമായും ഇടിയുവാനുള്ള സാധ്യതയാണുള്ളത്.
പായം പഞ്ചായത്തിൽ കരിയാലിലെ ഓടങ്കി നാരായണിയുടെ വീടിനോട് ചേർന്ന കിണർറിൻ്റെ താഴ്ഭാഗം കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞ് താണ് വലിയ ഗർത്തം രൂപപ്പെട്ടു. വീടിനോട് ചേർന്നാണ് കിണർ സ്ഥിതിചെയ്യുന്നത്. രാത്രി വലിയ ശബ്ദം കേട്ട് കിണറിൽ നോക്കിയപ്പോഴായിരുന്നു കിണറിന്റെ താഴ്ഭാഗം മീറ്ററുകളോളം ദൂരത്തിൽ വീടിന് ഉള്ളിലേക്ക് ഉൾപ്പെടെ വലിയ തുരങ്കം പോലെ ഗർത്തം രൂപപ്പെട്ടത്. ഇതോടെ വീട് തന്നെ അപകടാവസ്ഥയിൽ ആയിരിക്കുകയാണ്.