ഇരിട്ടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമിച്ച എടക്കാനം-ഇടയിൽക്കുന്ന് റോഡിലെ ബോക്സ് കലുങ്ക് നിർമാണത്തിലെ അപാകത റോഡിന്റെ സുരക്ഷയെ ബാധിക്കുന്നു.
പ്രളയത്തിൽ തകർന്ന കലുങ്കിനു പകരം കലുങ്ക് നിർമിക്കാൻ പ്രളയ പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 25 ലക്ഷം രൂപയാണ് അനുവദിച്ചത്. പഴശി പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിന് സമാന്തരമായി ഉണ്ടായിരുന്ന കലുങ്ക് തകർന്നപ്പോൾ ഉയരം കൂട്ടി പുതിയ കലുങ്ക് നിർമിച്ചു.
താഴ്ന്ന റോഡും ഉയർന്ന കലുങ്കും തമ്മിലുള്ള അന്തരം നികത്തുന്നതിനായി കലുങ്കിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഉയരം കൂട്ടേണ്ടി വന്നു. പഴശി പദ്ധതിയിൽ ഷട്ടർ അടച്ച് വെളളം സംഭരിക്കാൻ തുടങ്ങിയാൽ റോഡിന് സമാന്തരമായി വെളളം നിറയും. കലുങ്ക് പൊക്കത്തിലായതോടെ വെളളം കെട്ടി നില്ക്കുന്ന പ്രദേശം മൺചാക്ക് നിറച്ച് മതിലുണ്ടാക്കി മണ്ണിട്ടുയർത്തി 20 മീറ്ററോളം കലുങ്കിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തു.
പദ്ധതിയിൽ വെളളം നിറയുന്നതോടെ മൺചാക്കുകൾ വെള്ളത്തിൽ കുതിർന്ന് ഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോൾ റോഡ് പുഴയിലേക്ക് ഇടിയാനുള്ള സാധ്യത ഏറെയാണ്.കലുങ്ക് ഇരുവശത്തേയും മൺചാക്ക് നിറച്ച പ്രതലം സംരക്ഷിക്കുന്നതിനായി തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി പുല്ല് പാകൽ പ്രവൃത്തി നടത്തിയെങ്കിലും കനത്ത ചൂടിൽ പുല്ല് മുഴുവൻ കരിഞ്ഞുണങ്ങി. ഇപ്പോൾ റോഡിലൂടെ വലിയ വാഹനങ്ങൾപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 25 ലക്ഷം മുടക്കിയിട്ടും വാഹനങ്ങൾക്കു പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്.