താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ട് കത്തു തയാറാക്കിയിട്ടില്ലെന്നും കോർപറേഷന്റെ ലെറ്റർ പാഡിൽ തന്റെ ഒപ്പ് കൃത്രിമമായി സ്കാൻ ചെയ്ത് ഉൾപ്പെടുത്തിയതാകാമെന്നും ക്രൈംബ്രാഞ്ചിനോട് മേയർ ആര്യ രാജേന്ദ്രൻ വീണ്ടും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇന്നലെ വീണ്ടും മേയറുടെ മൊഴിയെടുത്തത്.
പ്രാഥമിക അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞതെല്ലാം മേയർ ആവർത്തിച്ചു. ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴിയും ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ രേഖപ്പെടുത്തി. കത്ത് തയാറാക്കിയതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും ജീവനക്കാർ മൊഴി നൽകി. തുടരന്വേഷണത്തിന്റെ രണ്ടാം ദിവസമാണ് മേയറുടെ മൊഴിയെടുത്തത്. മേയറുടെ ഓഫിസ് രേഖകളോ കംപ്യൂട്ടറുകളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.
കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്നലെയും ശക്തമായ സമരം തുടർന്നു. പൊലീസിനെയും ഭരണസമിതിയെയും വെട്ടിച്ച് ബിജെപി പ്രവർത്തകർ മേയറുടെ മുറിയിൽ കയറി മുദ്രാവാക്യം വിളിച്ചു. മഹിളാ മോർച്ച കോർപറേഷനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. 3 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.