സംസ്ഥാനത്ത് മദ്യവില 10 രൂപവരെ വർധിക്കും. 2 ശതമാനം വില വർധനവാണ് ആലോചിക്കുന്നതെന്നും പരമാവധി 10 രൂപയുടെ വർധനവുണ്ടാകുമെന്നും അധികൃതർ പറയുന്നു. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ ഇന്നു ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. എന്നാൽ വിലവർധന ഉടൻ പ്രാബല്യത്തിൽ വരില്ല. നികുതി പരിഷ്ക്കരണം നിയമസഭാ സമ്മേളനത്തിൽ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. അതിനുശേഷമാകും വില വർധിക്കുക.
സംസ്ഥാനത്ത് നിർമിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോൾ 13 ശതമാനം വിറ്റുവരവ് നികുതിയാണ് നൽകേണ്ടത്. ഇതൊഴിവാക്കണമെന്ന് ഡിസ്റ്റിലറികൾ ആവശ്യപ്പെട്ടിരുന്നു. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉൽപാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മുതൽ പല ഡിസ്റ്റിലറികളും പ്രവർത്തനം അവസാനിപ്പിച്ചു. വിലകുറഞ്ഞ മദ്യത്തിന് രൂക്ഷമായ ക്ഷാമം നേരിട്ടു.