സംസ്ഥാനത്തെ ട്രഷറികളിൽ ഇ-വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കൊല്ലങ്കോട് സബ് ട്രഷറിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചിതതുക നിക്ഷേപിച്ച് ഇ-പേയ്മെന്റ്, ഓണ്‍ലൈൻ പർച്ചേസ് ഉൾപ്പെടെയുള്ളവ നടത്താനുള്ള സൗകര്യമാണ് ഇ-വാലറ്റിലൂടെ ആലോചിക്കുന്നതെന്നും ഇതു നിക്ഷേപകർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ട്രഷറി വകുപ്പിൽ വലിയ മാറ്റങ്ങൾ സർക്കാർ കാലോചിതമായി വരുത്തുന്നുണ്ട്. ട്രഷറികൾ മുഴുവൻ ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറി. കൃത്യത, സുരക്ഷ, തെറ്റായ കാര്യങ്ങൾ ഉണ്ടാവാതിരിക്കുക എന്നീ കാര്യങ്ങൾ ട്രഷറിയെ സംബന്ധിച്ച് പ്രധാനമാണ്. ആധികാരികത വർധിപ്പിക്കാനും ഓണ്‍ലൈൻ സംവിധാനം ശക്തിപ്പെടുത്താനുമായി ട്രഷറികളിലെ സെർവറുകൾ അപ്ഗ്രേഡ് ചെയ്തതായും മന്ത്രി പറഞ്ഞു.
ട്രഷറിയുടെ നിക്ഷേപപദ്ധതിയിൽ പണം നിക്ഷേപിച്ചാൽ ഏതെങ്കിലും പൊതുമേഖല ബാങ്കുകളെക്കാൾ മെച്ചപ്പെട്ട സന്പാദ്യം ഉണ്ടാവും. ഏകദേശം ഒന്നേ മുക്കാൽ ലക്ഷം കോടി മുതൽ രണ്ടു ലക്ഷം കോടി രൂപ വരെ ഒരു വർഷം ട്രഷറി കൈകാര്യം ചെയ്യുന്നുണ്ട്. അത് ട്രഷറിയുടെ വലുപ്പത്തെയാണു സൂചിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പണം അനുവദിക്കുന്നതിന്റെ ഏജൻസികളായും ട്രഷറികൾ മാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.പരിപാടിയിൽ കെ. ബാബു എംഎൽഎ അധ്യക്ഷനായി. രമ്യ ഹരിദാസ് എംപി മുഖ്യപ്രഭാഷണം നടത്തി.