രാജ്യത്ത് 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയകൾ കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു.
റിപ്പോർട്ടുകൾ പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാകും. പുതിയ വിവര സുരക്ഷാ ബിൽ പ്രാബല്യത്തിലാകുന്നതോടെ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ അനുവാദത്തോടുകൂടി മാത്രമേ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയുള്ളൂ.നിലവിൽ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ 13 വയസിനു മുകളിലുള്ളവർക്ക് സ്വന്തം നിലയിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. എന്നാൽ, പുതിയ നിയമം നിലവിൽ വരുന്നതോടെ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കും. കൂടാതെ, രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും കുട്ടികളുടെ ഡാറ്റ ദോഷകരമായ രീതിയിൽ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ നിയമത്തിലൂടെ കുട്ടികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.