ശബരിമല തീർഥാടകരുമായി പോകുന്ന വാഹനങ്ങൾ ഗതാഗതനിയമത്തിലെ സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. തീർഥാടകരുടെ വാഹനങ്ങൾ വലിയ തോതിൽ അലങ്കരിക്കുന്നതു വിലക്കണം.
ഇത്തരം നടപടികൾ മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമാണെന്നും ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ചിറയിൻകീഴ് ഡിപ്പോയിൽ നിന്നു തീർഥാടകരുമായി ശബരിമലയിലേക്കെത്തിയ കെഎസ്ആർടിസി ബസ് പൂക്കളും മാലകളുമൊക്കെ ചാർത്തി വലിയതോതിൽ അലങ്കരിച്ചതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകരുമായി വന്ന വാഹനം അപകടത്തിൽപ്പെട്ട സംഭവത്തെത്തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഈ വിഷയം അടിയന്തരമായി പരിഗണിച്ചപ്പോഴാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഡിപ്പോയിൽ നിന്നുള്ള ആദ്യസർവീസായതിനാലാണ് ഇത്തരത്തിൽ അലങ്കരിച്ചതെന്ന് അഭിഭാഷകൻ വിശദീകരിച്ചെങ്കിലും അതനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിശദീകരണവും തേടി.