അടുത്ത സാന്പത്തിക വർഷത്തേയ്ക്കു സന്പൂർണ ബജറ്റ് മാർച്ച് 31നകം പാസാക്കണോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ തീരുമാനത്തിൽ എത്തിയില്ല.
അടുത്ത വർഷം ആദ്യം ചേരുന്ന നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്ന ചിന്താഗതിയും സർക്കാരിനുണ്ട്. ഇതിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ അനുനയിപ്പിക്കാനുള്ള ചില നീക്കങ്ങൾ തുടങ്ങിയതായും സൂചനയുണ്ട്.
സന്പൂർണ ബജറ്റ് മാർച്ച് 31നകം പാസാക്കണമെങ്കിൽ ജനുവരി അവസാനത്തോടെ ബജറ്റ് അവതരിപ്പിക്കേണ്ടി വരും. അതല്ല, വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയാനാണെങ്കിൽ ഫെബ്രുവരി രണ്ടാം വാരത്തോടെ ബജറ്റ് അവതരിപ്പിച്ചാൽ മതിയാകും. ഡിസംബർ ആദ്യവാരം നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നത്. ബജറ്റ് തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കും തുടക്കമായിട്ടുണ്ട്.
സർവകലാശാല ചാൻസലർ പദവിയിൽ നിന്നു ഗവർണറെ ഒഴിവാക്കി, അതതു മേഖലകളിലെ വിദഗ്ധരെ ചാൻസലറാക്കുന്നതിനുള്ള ബിൽ നിയമസഭയുടെ പരിഗണനയിൽ കൊണ്ടു വരാനായി ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നുണ്ട്.
ഡിസംബർ 15 വരെയാണു സമ്മേളനം ചേരുക. ഈ സമ്മേളനം അവസാനിപ്പിക്കാതെ തുടരാനാണു നിലവിലെ ധാരണ. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കാനാണിത്.
വർഷത്തിന്റെ ആദ്യം നിയമസഭ ചേരുന്നത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകണമെന്നാണു ചട്ടം. ഇതൊഴിവാക്കാനാണ് ഡിംസബറിലെ സമ്മേളനം ജനുവരിയിൽ തുടരാൻ ധാരണയായത്. എന്നാൽ, ഗവർണറുമായി ധാരണയിൽ എത്തിയാൽ നയപ്രഖ്യാപനത്തോടെ തന്നെയാകും അടുത്ത വർഷം ആദ്യം നിയമസഭാ സമ്മേളനം ചേരുക.