മലയാളം അറിയാത്തവർക്കും ലേണേഴ്സ് ലൈസൻസ് ലഭിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത കമ്മീഷണർ. മലയാളം വായിക്കാനറിയാത്ത ഇതര സംസ്ഥാനക്കാർ ലേണേഴ്സ് പരീക്ഷയിൽ വ്യാപകമായി പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാം എന്ന അവസരമാണ് ദുരുപയോഗം ചെയ്തത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നോർത്ത് പറവൂർ താമസിക്കുന്ന ബംഗാളി ഭാഷ മാത്രം അറിയാവുന്ന ഇതരസംസ്ഥാന തൊഴിലാളിക്കും ലേണേഴ്സ് ലൈസൻസ് ലഭിച്ചിരുന്നു.
ഡ്രൈവിംഗ് സ്കൂളുകൾ ഇത്തരം ക്രമക്കേടിന് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപേക്ഷകരിൽ നിന്നും വൻ തുക ഈടാക്കിയാണ് പല സ്കൂളുകളും ലേണേഴ്സ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഒരേ ഐപി അഡ്രസ്സിൽ നിന്നും നിരവധി പേർ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവർക്കെതിരേ പോലീസ് കേസ് ഉണ്ടാകുമെന്നാണ് വിവരം.