നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; ഹര്‍ജി സ്വമേധയാ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിൽ വനിതാ ശിശുവികസന വകുപ്പിനെ ചോദ്യം ചെയ്ത് ഹൈക്കോടതി.സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ വനിതാ ശിശുവികസന വകുപ്പിനെ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ നല്‍കണം.കുഞ്ഞിന്റെ രണ്ടാനച്ഛനും പ്രതിയുമായ അസ്കർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദ്ദിച്ചതടക്കം അന്വേഷണ വിധേയമാക്കിയിരുന്നു. ചിറയിൻകീഴ് സ്വദേശിനിയുടെ ദുരൂഹ മരണവും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരുന്നു. കുഞ്ഞിന്റെ പിതാവ് ജീവനൊടുക്കിയതിന് പിന്നിലെ ദുരൂഹതയും അന്വേഷിക്കുമെന്നാണ് സൂചന.
ഒന്നര വയസുകാരൻ ക്രൂര മർദ്ദനത്തിനാണ് ഇരയായത്. അസ്കറും കുഞ്ഞിന്റെ മാതാവ് അഖിലയും ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ആവർത്തിച്ച് ചോദ്യം ചെയ്തതോടെയാണ് അസ്കർ കുറ്റം സമ്മതിച്ചത്. തെളിവെടുപ്പിന് അസ്കറിനെ നെടുമങ്ങാട്ടെ വാടക വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സുരക്ഷയേർപ്പെടുത്തിയിരുന്നെങ്കിലും പ്രതിയെ നാട്ടുകാർ കൈയേറ്റവും ചെയ്തു.




