മാധ്യമങ്ങൾക്കു മേൽ പോലീസ് നിയന്ത്രണം കൊണ്ടുവരുന്നതിനായി ഇന്ത്യൻ പീനൽ കോഡിൽ (ഐപിസി) ഭേദഗതി കൊണ്ടു വരാനുള്ള കരട് ഭേദഗതി ബില്ലിൽ എതിർപ്പുമായി മന്ത്രിമാർ.
മാധ്യമങ്ങൾക്കു മേലുള്ള പോലീസ് നിയന്ത്രണം രാജ്യവ്യാപകമായി ഏറെ വിവാദമാകാൻ സാധ്യതയുള്ളതിനാൽ നിയമ വകുപ്പു കൊണ്ടുവന്ന ബില്ലിൽ വിശദമായ പഠനം നടത്തിയ ശേഷം മാത്രം മന്ത്രിസഭ പരിഗണിച്ചാൽ മതിയെന്നു സിപിഐ മന്ത്രിമാർ പറഞ്ഞു.
സിപിഎമ്മിലെ ചില അംഗങ്ങൾകൂടി ഈ ആവശ്യത്തോടു യോജിച്ചതോടെ വിശദ പരിശോധനയ്ക്കായി കരടു ബിൽ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.
അപമാനകരവും ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു വിനിമയ മാധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയാറാക്കുകയോ പൊതുജനങ്ങൾക്കു കാണാനാകും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കിയാണ് ഐപിസി ഭേദഗതി ഇന്നലെ മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവന്നത്.
ഐപിസി 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292 (എ) എന്ന ഉപവകുപ്പു കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്. ഇതിന് ആനുപാതികമായി ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി)ചില വ്യവസ്ഥകളിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഐപിസിയിലും സിആർപിസിയിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ബില്ലിന്റെ കരട് തയറാക്കി ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ചിരുന്നു.
എന്നാൽ, ഇത്തരം വകുപ്പ് മാധ്യമങ്ങൾക്കു മേൽ പോലീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഇതുയർത്തുന്ന ദേശീയ വ്യാപക പ്രതിഷേധവുമാണു സിപിഐ മന്ത്രിമാർ മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആരോപണങ്ങൾ പൂർണമായി ഒഴിവാക്കി മാത്രമേ ഇത് കൊണ്ടുവരേണ്ടതുള്ളുവെന്നായിരുന്നു മന്ത്രിമാരുടെ ആവശ്യം.
തുടർന്നു വിശദ പഠനത്തിനു ശേഷം അടുത്ത മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരാനായി മാറ്റാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.