മാധ്യമങ്ങൾക്കുമേൽ പോലീസ് നിയന്ത്രണം കൊണ്ടുവരുന്നതിനായി ഇന്ത്യൻ പീനൽ കോഡിൽ (ഐപിസി) ഭേദഗതി കൊണ്ടുവരാൻ കേരളം. ഐപിസി 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292 (എ) എന്നൊരു ഉപവകുപ്പ് ഭേദഗതിയിലൂടെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഡിസംബർ അഞ്ചിനു തുടങ്ങുന്ന സഭാസമ്മേളനത്തിൽ അവതരിപ്പിക്കാനാണു നീക്കം.
അപമാനകരവും ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു വിനിമയമാധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയാറാക്കുകയോ പൊതുജനങ്ങൾക്കു കാണാനാകുംവിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നതു കുറ്റകരമാക്കിയാണ് ഭേദഗതി വരുന്നത്.
ഇതു സാമൂഹമാധ്യമങ്ങൾക്കും ബാധകമാണ്. ഇത്തരം ചിത്രങ്ങളും ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റംചെയ്യുക, സാന്പത്തിക നേട്ടമുണ്ടാക്കുക, പ്രസിദ്ധപ്പെടുത്തുക, പരസ്യം നൽകുക ഇവ കുറ്റമാണ്. രണ്ടു വർഷം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ രണ്ടു വർഷംവരെ തടവും പിഴയും രണ്ടുംകൂടിയോ ലഭിക്കാം.
പോലീസ് നിയമത്തിലെ 118 (ഡി) വകുപ്പും ഐടി നിയമത്തിലെ 66 (എ) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധി മറികടക്കാനാണു സർക്കാർ 2020ൽ പോലീസ് ആക്ടിൽ ഭേദഗതിക്കു ശ്രമിച്ചത്.സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ മാധ്യമങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുന്നതു ലക്ഷ്യമിട്ടായിരുന്നു ബിൽ കൊണ്ടുവരാൻ ശ്രമിച്ചത്.
അന്നു പോലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്തായിരുന്നു ഭേദഗതി ലക്ഷ്യമിട്ടത്. ദേശീയതലത്തിൽ വിമർശനമുയർന്നതോടെയാണ് അന്നു പിണറായി സർക്കാർ ഈ ഓർഡിനൻസ് നടപ്പാക്കുന്നതിൽനിന്നു പിന്മാറിയത്.