ഗുരുവായൂർ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ‘കോടതി വിളക്ക്’ ആഘോഷിച്ചു. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ഇത്തവണ അഭിഭാഷകരുടെ നേതൃത്വത്തിലുള്ള വിളക്കായി ആഘോഷിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ‘കോടതി വിളക്ക്’ എന്നപേരിൽതന്നെയായിരുന്നു ആഘോഷം.
മുൻസിഫ് കോടതി വിളക്കാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കായി ഒരുക്കിയ അന്നദാനത്തിൽ തൃശൂർ ജില്ലാ ജഡ്ജിമാരായ ശേഷാദ്രി നാഥനും രജിതയും പങ്കെടുത്തു. എറണാകുളം ജില്ലാ ജഡ്‌ജി കൃഷ്ണകുമാറും ഹൈക്കോടതി ജഡ്ജി നഗരേഷും വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടകസമിതി നടത്തിവന്നിരുന്ന ‘കോടതി വിളക്ക്’ വിലക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദേശം പുറപ്പെടുവിച്ചത്. ജുഡീഷ്യൽ ഓഫീസർമാർ നേരിട്ടോ അല്ലാതെയോ കോടതിവിളക്കിന്റെ നടത്തിപ്പിലും സംഘാടനത്തിലും പങ്കാളികളാകരുതെന്നും ചടങ്ങിനെ ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നത് അസ്വീകാര്യമാണെന്നും വ്യക്തമാക്കിയുള്ള നിർദേശം തൃശൂർ ജില്ലാ ജഡ്‌ജിക്ക് രജിസ്‌ട്രാർ നൽകിയിരുന്നു. എങ്കിലും ‘കോടതി വിളക്ക്’ എന്നുതന്നെയാണ് വിളക്കാഘോഷത്തിന്റെ ചടങ്ങുകളിലും കവാടങ്ങളിലും ഉപയോഗിച്ചത്. മതേതര ജനാധിപത്യസ്ഥാപനങ്ങൾ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയായ നിലപാടല്ലെന്നാണ് തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്‌ജി എ കെ ജയശങ്കരൻ നമ്പ്യാർ പറഞ്ഞത്. ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലും പങ്കെടുക്കുന്നതിലും എതിർപ്പില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നൂറുവർഷംമുമ്പ് ആരംഭിച്ചതാണ് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച കോടതി വിളക്ക്.