പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉത്തരവിട്ടതിൽ സർക്കാരിനുണ്ടായ വീഴ്ച പാർട്ടി പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വീഴ്ച ആരുടേതായാലും തിരുത്തണം. തീരുമാനം എടുക്കുന്നതിനു മുൻപു പാർട്ടിയോട് ആലോചിക്കാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും– മനോരമ ന്യൂസ് ടിവി ചാനലിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
സർക്കാർ തീരുമാനം പാർട്ടിയോട് ആലോചിക്കാതെ എടുത്തതാണെങ്കിൽത്തന്നെ സംസ്ഥാന സെക്രട്ടറിമാർ മുൻപ് പരസ്യമായി അതു പറയാറില്ലല്ലോ എന്ന ചോദ്യത്തിന്, ‘ഇക്കാര്യത്തിൽ മൂടിവയ്ക്കാൻ ഒന്നുമില്ല, നുണ പറയേണ്ട കാര്യവുമില്ല’ എന്നായിരുന്നു മറുപടി. പാർട്ടിയും സർക്കാരും തമ്മിൽ ഭിന്നതയില്ല. മുഖ്യമന്ത്രിസ്ഥാനത്തു പിണറായി വിജയൻ ആയതുകൊണ്ട് ഇടപെടാൻ പ്രയാസമൊന്നുമില്ല. ഇടപെടൽ എന്നുപറഞ്ഞാൽ കുതിര കയറുക എന്നല്ല അർഥം. പിണറായി തന്നെയാണു തീരുമാനം മരവിപ്പിച്ചത്.
വിഴിഞ്ഞം പദ്ധതിക്ക് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ സിപിഎമ്മും ബിജെപിയും വേദി പങ്കിട്ടതിൽ തെറ്റൊന്നുമില്ല. ജില്ലാ സെക്രട്ടറി പാർട്ടിയോട് ആലോചിക്കേണ്ട കാര്യവുമില്ല. പൊതുജനാവശ്യങ്ങൾക്കുളള പോരാട്ടത്തിൽ കൂടെനിൽക്കുന്നത് ആരെന്ന് നോക്കേണ്ടതില്ല– അദ്ദേഹം പറഞ്ഞു.
∙ കമ്യൂണിസ്റ്റുകാർക്ക് സ്വഭാവശുദ്ധി പ്രധാനം
സ്വപ്ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും സ്വഭാവശുദ്ധി കമ്യൂണിസ്റ്റുകാർക്കു വളരെ പ്രധാനമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ആരോപണം നേരിട്ട നേതാക്കളുടെ സ്വഭാവശുദ്ധിയിൽ പാർട്ടിക്കു സംശയമില്ല. സ്വപ്നക്കെതിരെ നിയമനടപടി വേണോ എന്ന് ആരോപണവിധേയർക്ക് തീരുമാനിക്കാം. വിദേശയാത്രയിൽ മുഖ്യമന്ത്രിയെ കുടുംബാംഗങ്ങൾ അനുഗമിച്ചതു സംബന്ധിച്ച വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം മാത്രമാണ്. കുടുംബാംഗങ്ങൾ കൂടെ പോകുന്നതിൽ തെറ്റില്ല. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ട എന്ന തീരുമാനം അദ്ദേഹത്തിന്റെ വീട്ടുകാരുമായി ആലോചിച്ച് എടുത്തതാണെന്നും ഗോവിന്ദൻ പറഞ്ഞു.