പുഴയിലും കായലിലും കടലിലും ഉപകരണങ്ങളില്ലാതെ അഗ്നിരക്ഷാസേന അംഗങ്ങൾക്ക് നീന്തൽ പരിശീലനം നൽകി. ചാൾസൺ സ്വിമ്മിങ് അക്കാദമി പെരുമ്പ പുഴയിൽ സംഘടിപ്പിച്ച പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ ഫയർ ഓഫീസർ എ ടി ഹരിദാസൻ, റീജണൽ ഫയർ ഓഫീസർ പി രഞ്ജിത്ത്, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ, ചാൾസൺ ഏഴിമല, ജാക്‌സൺ ഏഴിമല എന്നിവർ സംസാരിച്ചു.
ചാൾസൺ ഏഴിമലയും കേരള പൊലീസ് കോസ്‌റ്റൽ വാർഡനായ മകൻ വില്യംസ് ചാൾസണുമാണ് അഗ്നിരക്ഷാസേനക്ക് പത്തു ദിവസത്തെ സൗജന്യ ഓപ്പൺ വാട്ടർ നീന്തൽ പരിശീലനം നൽകുന്നത്. അഗ്നിരക്ഷാ സേനയുടെയും സിവിൽ ഡിഫൻസ് വളന്റിയേഴ്സിന്റെയും പത്തുപേരടങ്ങുന്ന സംഘമാണ് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കുന്നത്. ജലഅപകടങ്ങളിൽ അത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് പരിശീലനം നൽകും.
സ്വിമ്മിങ് പൂളിൽ തുടങ്ങിയ പരിശീലനത്തിന്റെ ഒമ്പതാം ദിവസമാണ് പെരുമ്പ പുഴയിലും കവ്വായി കായലിന്റെ ഭാഗമായുള്ള രാമന്തളി ഏറൻ പുഴയിലുമായി നടന്നത്. 75 മീറ്ററോളം വിസ്‌തൃതിയുള്ള പെരുമ്പ പുഴ പലവട്ടം നീന്തിക്കയറിയ സേനാംഗങ്ങൾ ഒരു കിലോമീറ്ററോളം വിസ്‌തൃതിയുള്ള ഏറൻ പുഴ ഇരുഭാഗത്തേക്കും അനായാസമായി നീന്തി.
പരിശീലന പരിപാടിയുടെ സമാപനം വെള്ളി രാവിലെ എട്ടിന് കണ്ണൂർ പയ്യാമ്പലം കടലിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്യും. സേനയുടെ ഭാഗമായി ഇരുന്നൂറ് പേർക്ക് പരിശീലനം നൽകാനുള്ള പരിപാടിയുടെ ആദ്യഘട്ടമാണ് പൂർത്തിയാകുന്നതെന്ന് ചാൾസൺ ഏഴിമല പറഞ്ഞു.
previous post