പേരാവൂർ:
കോൺഗ്രസ്സ് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ എ കെ ഹസ്സനെതിരെ പാല ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളുടെ മൊഴിയിൽ പോക്സോ ഉൾപ്പെടെയുള്ള കുറ്റം ചാർത്തി പൊലീസ് കേസ് എടുത്തത് സിപിഐഎം ന്റെ രാഷ്ട്രീയ കളിയാണെന്നുള്ള കോൺഗ്രസ്സ് പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആരോപണം അടിസ്ഥാന രഹിതവും നിയമ വ്യവസ്ഥകളോടും സമൂഹത്തോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി.
സ്കൂൾ വിദ്യാർത്ഥികൾക്ക് സർക്കാർ ഏർപ്പെടുത്തിയ കൗൺസിലിംഗ് സംവിധാനത്തിലാണ് പാല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ എ കെ ഹസ്സന്റെ ചെയ്തികളിൽ സഹികെട്ട് കൗൺസിലിംഗ് അധ്യാപികയോട് കരഞ്ഞു പറഞ്ഞത്. തുടർന്ന് അധ്യാപിക പ്രധാന അധ്യാപികക്ക് റിപ്പോർട് കൈമാറുകയും അവർ പൊലീസിലും ചൈൽഡ്ലൈൻ അധികൃതരേയും അറിയിക്കുകയുമായിരുന്നു. പൊലീസ് സംഭവം അന്വേഷിച്ചു കുട്ടികളിൽ നിന്നുമെടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് അധ്യാപകനായ എ കെ ഹസ്സനെ പ്രതിചേർത്ത് കേസെടുത്തു.
ശനിയാഴ്ച കുട്ടികൾ അധ്യാപികയോട് സംഭവം പറഞ്ഞു അധികൃതർ പരാതി നൽകിയെന്ന് അറിഞ്ഞതിനുശേഷം കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ചു മൊഴി മാറ്റി പറയുന്നതിനായി കോൺഗ്രസ്സ് ലീഗ് നേതാക്കൾ കുട്ടികളുടെ വീടുകളിൽ എത്തിയിരുന്നു. സ്കൂളിൽ രക്ഷിതാവാവേണ്ട അധ്യാപകൻ ഉൾപ്പെടെ കുട്ടികൾക്ക് നേരെ തെറ്റായ രീതിയിൽ പെരുമാറിയതിനാൽ മൊഴി മാറ്റി പറയിക്കാനുള്ള നേതാക്കളുടെ ശ്രമം വിജയിച്ചില്ല. ഈ ജാള്യത മറക്കാനാണ് പ്രതിയുടെ വീട് ആക്രമിച്ചുവെന്നും രാഷ്ട്രീയപ്രേരിതമെന്നും ഇതേ രീതിയിൽ തിരിച്ചടിക്കുമെന്നുമുൾപ്പെടെ പത്ര പ്രസ്ഥാവനയിറക്കി കോൺഗ്രസ്സ് നേതൃത്വം സമൂഹത്തിന് മുന്നിൽ അപരിഷ്കൃതരായത്.
സ്കൂൾ വിദ്യാർത്ഥിനികളുടെ മനോവീര്യം തകർക്കുകയും സ്കൂളിന്റെ യശസ്സ് കളയുന്ന രീതിയിലുള്ള പ്രവർത്തിയിൽ നിന്നും പ്രാദേശിക കോൺഗ്രസ്സ് നേതാക്കളെ തിരുത്താൻ സംസ്ഥാന നേതൃത്വം തയ്യാറാവണമെന്നും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിൽ പ്രതിക്ക് ഒപ്പം നിൽക്കുന്ന നിലപാടിൽ നിന്നും കോൺഗ്രസ്സ് പിന്തിരിയണമെന്നും സിപിഐഎം ആവിശ്യപെട്ടു.
സിപിഐഎം കാക്കയങ്ങാട് ലോക്കൽ സെക്രട്ടറി എ ഷിബു, പേരാവൂർ ഏരിയ കമ്മറ്റിയംഗം പി കെ സുരേഷ്ബാബു, ലോക്കൽ കമ്മറ്റിയംഗം വി വി വിനോദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.