കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ (തച്ചംപൊയിൽ രാജീവൻ 63) അന്തരിച്ചു. ബുധനാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. വൃക്ക രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്റെ കവിതകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും (ഞാൻ) എന്നീ നോവലുകൾ സിനിമയാക്കിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു. 2014 ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്പ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
ഭാര്യ: പി.ആർ.സാധന( റിട്ട. സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). മക്കൾ: ശ്രീദേവി, പാർവതി (റെഡ് എഫ്എം). മരുമകൻ: ഡോ. ശ്യാം സുധാകർ (അസിസ്റ്റന്റ് പ്രഫസർ, സെന്റ് തോമസ് കോളജ്, തൃശൂർ).