കേളകം: റബർ മേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. വില കൂപ്പുകുത്തി. മാസങ്ങൾക്കുമുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തിയിരിക്കുകയാണ്. ഇതോടെ കർഷകർ വൻ പ്രതിസന്ധിയിലായി.
റബർ ലോട്ടിന് 135 രൂപയും ഒട്ടുപാലിന് 80 രൂപയുമാണ് വില. ഉത്പാദനത്തകർച്ചയും രോഗബാധയും കർഷകനെ വലയ്ക്കുന്നതിനു പുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിംഗ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയും വലിയതോതിൽ വർധിച്ചിട്ടുണ്ട്. ഫംഗസ് ബാധ മൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാലുത്പാദനം പകുതിയായി. ഇല കൊഴിഞ്ഞ തോട്ടങ്ങളിൽ ഉത്പാദനം ഇനിയും കുറയാനാണു സാധ്യത. ഓഗസ്റ്റ് ആദ്യവാരം കിലോയ്ക്ക് 170 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന റബർവില അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് അനുബന്ധിച്ചാണ് താഴ്ന്നുതുടങ്ങിയത്.
മഴ പിൻവാങ്ങിയതോടെ മഴമറ ഇടാത്ത തോട്ടങ്ങളിലും റബർ ടാപ്പിംഗ് ആരംഭിച്ചതോടെ ഉത്പാദനം വർധിച്ചിട്ടുണ്ട്. എന്നാൽ വിപണി വീണ്ടും തകര്‍ന്നടിയുന്നതിന്റെ വിഷമവൃത്തത്തിലാണ് കർഷകർ. വിലയിടിവ് താത്കാലികം മാത്രമാണെന്നുള്ള റബര്‍ ബോര്‍ഡ് പല്ലവിയിൽ കർഷകർക്കും വിശ്വാസം കുറഞ്ഞു.
ഉത്പാദനം കുറയുന്നുവെന്ന് നിരന്തരം വിലപിക്കുന്നവരും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ളവരും കര്‍ഷകനെ കുരുതികൊടുത്ത് റബര്‍ വ്യവസായികളുടെ മാത്രം സംരക്ഷകരായി മാറുകയാണെന്നാണ് കർഷകന്റെ പരാതി.
സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും അനിയന്ത്രിത ഇറക്കുമതിയാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം. മഴമൂലം ടാപ്പിംഗ് തടസപ്പെട്ടിട്ടും അപ്രതീക്ഷിത ഇലപൊഴിച്ചില്‍മൂലവും ഉത്പാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിനു പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കം തന്നെയാണെന്നാണ് കർഷകരുടെ പരാതി. റബർഷീറ്റിന് അനുദിനം വില കുറയുകയാണെങ്കിലും ഇതുപയോഗിച്ചു നിർമിക്കുന്ന ടയറിനും അനുബന്ധ ഉത്പന്നങ്ങൾക്കും വില അനുദിനം ഉയരുകയാണെന്നത് മറ്റൊരു വിരോധാഭാസമാണ്.