സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ബുധനാഴ്ച എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 59 സ്കൂൾ വാഹനങ്ങളിൽ പരിശോധന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ 11 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഡ്രൈവർമാർ യൂണിഫോം ധരിക്കാത്തതിനെ തുടർന്ന് രണ്ട് വാഹനങ്ങൾക്കെതിരെയും ടാക്സ് അടക്കാത്ത മൂന്നു വാഹനങ്ങൾക്കെതിരെയും എമർജൻസി എക്സിറ്റ് വാതിലിന്റെ കുറ്റിക്ക് കവർ പിടിപ്പിക്കാത്ത ഒരു വാഹനത്തിനെതിരെയും അനുവദിച്ചത്തിലധികം വിദ്യാർത്ഥികളെ കയറ്റിയ നാല് വാഹനങ്ങൾക്കെതിരെയും അറ്റൻഡർ ഇല്ലാത്ത ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു.
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. വൈറ്റില ഹബിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എസ് സ്വപ്നയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സ്വകാര്യ ബസുകളിലെ വാതിലുകളുടെ പ്രവർത്തനം, അനധികൃത ലൈറ്റുകൾ, സ്റ്റിക്കറുകൾ, സ്പീഡ് ഗവർണർ പ്രവർത്തനം എന്നിവയും ആർ.ടി.ഒ യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്വകാര്യ ബസുകളിലും സ്കൂൾ ബസുകളിലുമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും.