വിപണയില്‍ അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.ആന്ധ്രയില്‍ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനാണ് സർക്കാരിന്റെ നീക്കം.ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ മന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഇവരുമായി ചര്‍ച്ച നടത്തും.
ജയ അരിക്കൊപ്പം വറ്റല്‍ മുളക് അടക്കം വില വര്‍ദ്ധിച്ച മറ്റിനങ്ങളും സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ നേരിട്ട് വാങ്ങും .അതേ സമയം കേരളത്തില്‍ ആറുമാസം കൂടി അരിവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന് മില്ലുടമകള്‍ അറിയിച്ചു. ആന്ധ്രയില്‍ മാര്‍ച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാല്‍ മാത്രമേ വില കുറയുകയുള്ളു. ഇതിനിടയില്‍ അരിവില കുറയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പഞ്ചാബില്‍ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു വര്‍ഷം ആവശ്യമുള്ളത് 40 ലക്ഷം ടണ്‍ അരി. ഇതിന്റെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്തെ ഉത്പാദനം.